ബിജെപിയെ രക്ഷിക്കാൻ ഇഡിയുടെ ‘കൊട്ടാരക്കഥ’

തൃശൂർ : കൊടകര കുഴൽപ്പണക്കടത്ത് കേസിൽ ഇഡിയുടെ കുറ്റപത്രത്തിലെ ട്രാവൻകൂർ പാലസ് കച്ചവടം ബിജെപിയെ രക്ഷിക്കാനുള്ള തിരക്കഥ. പണം കവർച്ചയ്‌ക്കുശേഷം ഏജന്റ് ധർമരാജനോ ഡ്രൈവർ ഷംജീറോ പൊലീസിൽ നൽകിയ പരാതികളിലൊന്നും പാലസ് കച്ചവടം പരാമർശിക്കുന്നില്ല. പൊലീസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ കോടതിയിൽ സമർപ്പിച്ച ഹർജിയിലും പാലസ് കച്ചവടമില്ല. പണം തന്റേതാണെന്ന് തെളിയിക്കാനുള്ള രേഖകളും ഹാജരാക്കാനായില്ല.
നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ധർമരാജൻ 3.5 കോടി കടത്തിയത്. എന്നാൽ ഇഡി ധർമരാജനെ പ്രതിയാക്കിയില്ല. ബിസിനസുകാരനായ ധർമരാജൻ, ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് വക സ്ഥലം വാങ്ങാൻ ഡ്രൈവർ ഷംജീർ വഴി കാറിൽ കൊണ്ടുപോയ 3.5 കോടി രൂപ കൊള്ളയടിക്കപ്പെട്ടുവെന്നാണ് ഇഡിയുടെ കുറ്റപത്രത്തിൽ. എന്നാൽ പാപ്പരായ ധർമരാജന് ഈ പണം എവിടെനിന്ന് കിട്ടിയെന്നത് അന്വേഷിച്ചില്ല. ബിജെപി നേതാക്കൾ പ്രതിയാകുമെന്നതിനാൽ ഉറവിടവും അന്വേഷിച്ചില്ല. ധർമരാജൻ നേരത്തേ അബ്‌കാരി കേസുകളിൽ പ്രതിയാണ്. ബിജെപി നേതാക്കളുമായി ബന്ധവുമുണ്ട്. ഇതെല്ലാം ഇഡി മുക്കി.
2021 ഏപ്രിൽ മൂന്നിന് പുലർച്ചെയായിരുന്നു കവർച്ച. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഏഴിനാണ് ധർമരാജനുവേണ്ടി ഷംജീർ കൊടകര പൊലീസിൽ പരാതി നൽകിയത്. പൊലീസ് ചോദ്യം ചെയ്യലിലാണ് 3.5 കോടിയുടെ കവർച്ച പുറത്തായി. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പിനായി ഇറക്കിയ പണമാണെന്നും ധർമരാജൻ മൊഴി നൽകിയിരുന്നു. മൊഴിയെടുക്കൽ പൂർണമായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്.









0 comments