കെട്ടിട പെർമിറ്റിനായി 15,000 രൂപ കൈക്കൂലി; കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

കൊച്ചി: കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. കോർപറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ തൃശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശി സ്വപ്‌നയെയാണ് മേയർ സസ്പെൻഡ് ചെയ്തത്. സ്വപ്ന വളരെ ഗൗരവമായ കുറ്റ കൃത്യമാണ് ചെയ്തിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. 1960 ലെ കേരള സര്‍വ്വീസ് (തരം തിരിക്കലും, നിയന്ത്രണവും) ചട്ടങ്ങള്‍ പ്രകാരം കര്‍ശനമായ തുടര്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്‍ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.കൈക്കൂലി കേസിൽ സ്വപ്നയെ തൃശൂര്‍ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
വിജിലൻസ് തയ്യാറാക്കിയ കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്ന. എൻജിനിയറിങ് കൺസൾട്ടൻസി നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബുധൻ വൈകിട്ട് അഞ്ചിന് വൈറ്റില വൈലോപ്പിള്ളി റോഡിൽ പൊന്നുരുന്നി ക്ഷേത്രത്തിനുസമീപം സ്വന്തം കാറിൽവച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്‌നയെ വിജിലൻസ് പിടികൂടുന്നത്.
പ്രവാസി നിർമിക്കുന്ന 5000 ചതുരശ്ര മീറ്റർ വിസ്‌തീർണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെർമിറ്റിനായി കഴിഞ്ഞ ജനുവരി 30ന് ആണ് പരാതിക്കാരൻ ഓൺലൈനിൽ അപേക്ഷ നൽകിയത്. സ്ഥലപരിശോധന നടത്തിയശേഷം സ്വപ്‌ന, പെർമിറ്റ് അനുവദിക്കാൻ ഒരോ കെട്ടിട നമ്പറിനും 5000 രൂപവീതം കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും പണം നൽകാനാകില്ലെന്ന് പറഞ്ഞപ്പോൾ 15,000 രൂപയായി കുറച്ചു. പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് മധ്യമേഖല ഓഫീസിൽ അറിയിച്ചു. തുടർന്നാണ് വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന സ്വപ്‌ന പിടിയിലാകുന്നത്.









0 comments