കേരളത്തിന്റെ ആരോഗ്യം കാത്തത് എൽഡിഎഫ് ; യുഡിഎഫ് മറന്നാലും ജനം മറക്കില്ല

തിരുവനന്തപുരം
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സമരം നടത്തുന്ന കോൺഗ്രസ് മറന്നത് ഒമ്പതു വർഷം മുമ്പുള്ള കേരളത്തിന്റെ ചിത്രം. അന്നത്തെ യുഡിഎഫ് ഭരണത്തിൽ ജനങ്ങൾ മറന്ന ആരോഗ്യസ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലെത്തിച്ചത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി. യുഡിഎഫ് കാലത്തെ മോശം ആരോഗ്യ സൂചകങ്ങളിൽനിന്ന് കോവിഡും നിപായുമടക്കമുള്ള മഹാമാരികളെ നേരിട്ട് കേരളത്തിന്റെ ആരോഗ്യമേഖലയെ എൽഡിഎഫ് എങ്ങനെ മികച്ചതാക്കിയെന്ന് മനസ്സിലാക്കാൻ കമീഷനെ വച്ച് പഠിക്കുന്നത് നല്ലതാണെന്ന് മന്ത്രി വീണാ ജോർജ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
മാതൃ–-ശിശു മരണ നിരക്കിൽ തുടങ്ങി സൗജന്യ ചികിത്സയിൽ വരെ കേരളം സൃഷ്‌ടിച്ച മാതൃക യുഡിഎഫിന് സ്വപ്‌നം കാണാനാകാത്തതാണ്. കരൾ മാറ്റിവയ്‌ക്കൽ, ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ്, കുടുംബാരോഗ്യ കേന്ദ്രം, ജനകീയ ആരോഗ്യ കേന്ദ്രം, നഗര ജനകീയ ആരോഗ്യ കേന്ദ്രം, ഇഹെൽത്ത് പദ്ധതി നടപ്പാക്കിയ സ്ഥാപനങ്ങളുടെ എണ്ണം എന്നിവയെല്ലാം പൂജ്യത്തിനിന്ന് ഉയർത്തിക്കൊണ്ടുവന്നത് എൽഡിഎഫ് സർക്കാ രാണ്.
2015–-16ലെ മാതൃമരണ നിരക്ക് 43ൽ നിന്ന് 2024-–-25ൽ 19 ആയി കുറച്ചു. ശിശു മരണനിരക്ക് 12ൽ നിന്ന് ആറായും നവജാതശിശു മരണനിരക്ക് ആറിൽനിന്ന് നാലായി കുറച്ചുമാണ് കേരളം മുന്നേറുന്നത്.
സൗജന്യ ചികിത്സാ പദ്ധതിയുടെ ആനുകൂല്യം 28.01 ലക്ഷത്തിൽ നിന്ന് 42.5 ലക്ഷം കുടുംബങ്ങളിലേക്കെത്തി. യുഡിഎഫ് ഭരണകാലത്ത് ഒരു കുടുംബത്തിന് 30,000 രൂപയായിരുന്നത് 5 ലക്ഷമാക്കി എൽഡിഎഫ് ഉയർത്തി. ചികിത്സാ ചെലവിൽ 60 ശതമാനം കുറവുണ്ടായതായി കേന്ദ്ര ഏജൻസിയായ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആരോഗ്യ വകുപ്പിന് (ഡിഎച്ച്എസ്) കീഴിലെ ഡയാലിസിസ് സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം എട്ടിൽ നിന്ന് 107ആയി. ഡിസംബറോടെ എല്ലാ താലൂക്ക് ആശുപത്രികളിലും ഇതെത്തും.
സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം 8.3 കോടിയിൽ നിന്ന് 13.5 കോടിയായി ഉയർന്നതും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് സമരവുമായിറങ്ങുന്നവർ സ്വന്തം ഭരണകാലത്ത് ചെയ്‌ത പരാക്രമങ്ങൾക്ക് ജനങ്ങളോട് മറുപടി പറയേണ്ടിവരും.









0 comments