ഗ്രാന്റുകൾ വെട്ടിക്കുറച്ചു, ജി എസ് ടി നഷ്ടപരിഹാരം തടഞ്ഞു
വിദ്വേഷ രാഷ്ട്രീയത്തിനെതിരെ കേരളത്തെ ഉയർത്തിക്കാട്ടി ഗവർണറുടെ കന്നി പ്രസംഗം

പതിനഞ്ചാ കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു
തിരുവനന്തപുരം
സംസ്ഥാനത്തിന്റെ ധനാഗമന മാർഗ്ഗങ്ങളിൽ തടസങ്ങൾ സൃഷ്ടിച്ചും അടിയന്തര ദുരിതാശ്വാസ സഹായം അനുവദിക്കുന്നതിൽ പോലും ഉടക്കിട്ടും കേന്ദ്രസർക്കാർ തുടരുന്ന വിവേചന സമീപനങ്ങൾ പരാമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണർ പദവിയിൽ എത്തിയ ശേഷമുള്ള ആദ്യത്തെ നയപ്രഖ്യാപന പ്രസംഗമാണ്. ജി എസ് ടി നഷ്ടപരിഹാരം നൽകാത്തതും, ഗ്രാന്റുകൾ തടഞ്ഞതും പരാമർശ വിഷയമായി.
സ്വന്തമായി റവന്യൂ വരുമാനം സ്വരൂപിക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. ശക്തമായ സാമൂഹ്യ സുരക്ഷാ ശൃംഖല കെട്ടിപ്പടുത്തിട്ടുള്ള സംസ്ഥാനമാണ്. എന്നാൽ ജി എസ് ടി നഷ്ടപരിഹാം തടഞ്ഞും, ഗ്രാന്റുകൾ പിടിച്ചു വെച്ചും സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണ്.
2024 ഡിസംബറിൽ പതിനാറാം ധനകാര്യ കമ്മീഷൻ കേരളം സന്ദർശിച്ചു. ഈ സന്ദർഭത്തിൽ കേരളത്തിന്റെ അവസ്ഥകൾ സംബന്ധിച്ച വിശദമായ നിവേദനം സമർപ്പിച്ചിട്ടുണ്ട്. 2018 ലെയും 2019 ലെയും വെള്ളപ്പൊക്കം, ഓഖി ചുഴലിക്കാറ്റ്, വയനാട് ഉരുൾപൊട്ടൽ എന്നിങ്ങിനെ തുടർച്ചയായി ദുരന്തങ്ങൾ നേരിട്ട സംസ്ഥാനമാണ്. ഈ വെല്ലുവിളികൾക്കിടയിലും സാമൂഹ്യ പ്രതിരോധത്തിലും സാങ്കേതിക വിദ്യാ സംയോജനത്തിലും ദ്രുതഭരണ നിർവ്വഹണത്തിലും ഊന്നിയ കേരളത്തിന്റെ ദുരന്ത നിവാരണ നിർവ്വഹണ മാതൃക ആഗോള അംഗീകാരം നേടിയിട്ടുള്ളതാണെന്ന് ഗവർണർ ചൂണ്ടികാട്ടി.

പതിനഞ്ചാ കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറുടെ കന്നി പ്രസംഗം.
വിഭാഗീയതകൾക്കും വിദ്വേഷ രാഷ്ട്രീയത്തിനും എതിരെ
ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, ഫെഡറലിസം എന്നിവ ഉയർത്തിപ്പിടിക്കുന്നതിലെ കേരളത്തിന്റെ പ്രതിജ്ഞാബദ്ധതയെ ആമുഖമായി ചൂണ്ടികാട്ടിയാണ് പ്രസംഗം തുടങ്ങിയത്. അവഗണനകൾ നേരിടുമ്പോഴും ജനാധിപത്യ വികേന്ദ്രീകരണത്തിനുള്ള സുപ്രധാന കാൽവെയ്പ്പുകളുമായി കേരളം മുന്നേറുകയാണ് എന്ന് ചൂണ്ടികാട്ടി.
പൊതുജന ശാക്തീകരണം ലക്ഷ്യമാക്കി സേവനാവകാശം ഉറപ്പു വരുത്തിയ സംസ്ഥാനമാണ്. എല്ലാവർക്കും ഇന്റർ നെറ്റ് സൌകര്യം ഉറപ്പാക്കി ഡിജിറ്റൽ വേർതിരിവുകളും ഇല്ലാതാക്കും. കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിലേക്ക് മുന്നേറുകയാണ്.
അതിദാരിദ്ര്യം നിർമാർജ്ജനം ചെയ്യും. ആരോഗ്യം വിദ്യാഭ്യാസ മേഖലകളിൽ കേരളമാതൃക ശാക്തീകരിക്കപ്പെട്ടു. പുതുതലമുറയുടെ അഭിലാഷങ്ങൾക്ക് ഉതകും വിധം വിദ്യാഭ്യാസ മേഖലയിലും പരിഷ്കാരങ്ങൾ തുടരുകയാണ്.
ദേശീയപാത നിർമ്മാണത്തിലെ മുന്നേറ്റവും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയതും എടുത്തു പറഞ്ഞു.
വൈവിധ്യത്തെ ബഹുമാനത്തോടെ ഉൾക്കൊണ്ട ഒരു രാജ്യത്ത് വ്യത്യാസങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ദേശീയപ്രസ്ഥാനത്തിന്റെ ശ്രേഷ്ഠമായ അദർശങ്ങൾക്കും എതിരായിരിക്കും. ഇതിനെതിരെ എല്ലാവർക്കും മാതൃകയാവുന്ന ഒരു വിജ്ഞാന സമൂഹം നേടിയെടുക്കുമെന്നും നയപ്രഖ്യാനത്തിൽ വ്യക്തമാക്കി.
നയപ്രഖ്യാപന പ്രസംഗം 2025 പൂർണ രൂപം









0 comments