print edition ശബരിമലയിലെ ക്രമീകരണങ്ങളിൽ പാളിച്ചയില്ല : കെ ജയകുമാർ


സി ജെ ഹരികുമാർ
Published on Nov 20, 2025, 02:49 AM | 1 min read
ക്രമീകരണം പാളിയോ ?
സുരക്ഷാ ക്രമീകരണങ്ങളിലോ, തീർഥാടക നിയന്ത്രണത്തിലോ പാളിച്ചയില്ല. സ്‌പോട്ട്ബുക്കിങ് മുഖേന കൂടുതലാളുകൾ എത്തിയതിനാലാണ് ചൊവ്വാഴ്ച തിരക്കുണ്ടായത്. വ്യാഴാഴ്ച ബുക്കുചെയ്‌തവരെയും കടത്തിവിട്ടു. ഇത് ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് നിജപ്പെടുത്തുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനാകും. മികച്ച പ്രതികരണമാണ് ആദ്യഘട്ടത്തിൽ തീർഥാടകരിൽനിന്ന് ലഭിക്കുന്നത്. ജനലക്ഷങ്ങൾക്കായി സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു.
കൂടുതൽ കുട്ടികളും സ്‌ത്രീകളും ?
മണ്ഡലകാലത്തിന്റെ തുടക്കത്തിൽ കാണാത്ത സ്ഥിതിവിശേഷമാണിത്. പതിനെട്ടാംപടി ചവിട്ടുന്നവരുടെ എണ്ണത്തെയും ഇതു ബാധിക്കുന്നു. പതിനെട്ടാംപടിയിലൂടെ കൂടുതൽ വേഗത്തിൽ കയറ്റിവിടണമെന്ന് നിർദ്ദേശംനൽകി. തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിന്റെ സാന്നിധ്യം സഹായകമാകും. പമ്പയിൽനിന്ന് മലകയറുന്നതിനും ക്രമീകരണമുണ്ടാകും.

അപ്പം, അരവണ വിൽപ്പന ?
45 ലക്ഷം ടിൻ അരവണ സ്റ്റോക്കുണ്ട്. പ്രതിദിനം രണ്ടു ലക്ഷം നിർമിക്കുന്നു. അപ്പവും ആവശ്യത്തിനുണ്ട്. തീർഥാടകർക്ക് ഇഷ്ടാനുസരണം പ്രസാദം വാങ്ങാൻ സൗകര്യമുണ്ട്.
പഴയ ബോർഡിന് പാളിച്ചയെന്ന പ്രചാരണം ?
പഴയ ബോർഡ് കൂടിയാലോചന നടത്തി തീരുമാനങ്ങളെടുക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്‌തിരുന്നു. ഒരുപാളിച്ചയും അക്കാര്യത്തിലില്ല. എന്നാൽ, തീരുമാനങ്ങളെല്ലാം നടപ്പാക്കാനായില്ലെന്നത് സത്യമാണ്. ഉദ്യോഗസ്ഥ വീഴ്ചയാണതിന് കാരണം. രണ്ടുദിവസത്തിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കും. സർക്കാർതലത്തിലുള്ള ക്രമീകരണങ്ങൾക്ക് വീഴ്‌ചയില്ല. യോഗങ്ങൾ ചേർന്ന് കൃത്യമായ നടപടികളെടുത്തിരുന്നു.
സന്നിധാനത്തെ ക്രമീകരണങ്ങൾ ?
സന്നിധാനത്ത് ദേവസ്വംബോർഡംഗങ്ങളിൽ ഒരാളെങ്കിലും എപ്പോഴും വേണമെന്നാണ് തീരുമാനം. ഞാനില്ലാത്ത സമയത്ത് ബോർഡംഗങ്ങളായ കെ രാജുവും പി ഡി സന്തോഷ്‌കുമാറും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.









0 comments