ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ ; വേട്ടയാടിയെന്ന് കുടുംബത്തിന്റെ മൊഴി

പുൽപ്പള്ളി
കോൺഗ്രസ് പോരിൽ സമൂഹമാധ്യമങ്ങളിലൂടെ ജോസ് നെല്ലേടത്തിനെ വേട്ടയാടിയെന്ന് കുടുംബം പൊലീസിന് മൊഴിനൽകി. ഭാര്യ ഷീജ, മക്കളായ അനീഷ, ആദർശ്, ജോസിന്റെ സഹോദരങ്ങൾ എന്നിവരുടെ മൊഴിയാണ് പുൽപ്പള്ളി എസ്‌ഐ സി രാംകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ഞായർ പകൽ പന്ത്രണ്ടോടെ വീട്ടിലെത്തി എടുത്തത്. കോൺഗ്രസ് ചതിയിൽ മനംനൊന്ത് വെള്ളിയാഴ്‌ചയാണ് ജോസ് ജീവനൊടുക്കിയത്.
വരുംദിവസങ്ങളിൽ കൂടുതൽപ്പേരുടെ മൊഴിയെടുക്കുമെന്നും ആരോപണ വിധേയരെ ചോദ്യംചെയ്യുമെന്നും അന്വേഷക സംഘം പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സൈബർ പൊലീസിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.
മുള്ളൻകൊല്ലിയിൽ വികസന സെമിനാറിനിടെ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് മർദനമേറ്റതിനെ തുടർന്നാണ് കോൺഗ്രസ് പോര് മൂർച്ഛിച്ചത്. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ അനുയായിയും കോൺഗ്രസ് വാർഡ് പ്രസിഡന്റുമായ കാനാട്ടുമലയിൽ തങ്കച്ചനെ കള്ളക്കേസിൽകുടുക്കി ജയിലിലടച്ചു. ഇതോടെ ഗ്രൂപ്പുകൾ തമ്മിൽ പകയായി. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അവഹേളനവും അധിക്ഷേപവുമുണ്ടായി. തങ്കച്ചൻ ജയിലിലായ സംഭവത്തിൽ നേതാക്കൾ കൈവിടുമെന്ന സ്ഥിതി വരികയും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണം രൂക്ഷമാകുകയും ചെയ്‌തതോടെയാണ് ജോസ് ജീവനൊടുക്കിയത്.









0 comments