നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം കാത്തുസൂക്ഷിക്കണം : ഉപരാഷ്ട്രപതി

കൊച്ചി
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസവും ആദരവും കാത്തുസൂക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പറഞ്ഞു. കളമശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായ സംവിധാനങ്ങളുടെ സ്വന്തന്ത്രനിലനിൽപ്പ് കാലത്തിന്റെ ആവശ്യമാണ്. അതോടൊപ്പം ഈ വ്യവസ്ഥിതിയിലുള്ള പ്രശ്നങ്ങളെ ചോദ്യംചെയ്യാനും നേരിടാനും ആർജവവുമുണ്ടാകണം.
ജനാധിപത്യത്തിന്റെ മൂന്ന് സ്തംഭങ്ങളാണ് എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ. ഇവയിൽ ഒന്ന് മറ്റൊന്നിന്റെ മേഖലയിലേക്ക് കടന്നുകയറിയാൽ ജനാധിപത്യത്തിന് ദോഷകരമാകും. ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സർക്കാരിനാകട്ടെ, ഇതിൽ ഇടപെടുന്നതിൽ നിയമപരമായി പരിമിതികളുണ്ട്. ന്യായാധിപരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ, ഇത്തരം സംഭവങ്ങൾ ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
സാധാരണ ജനങ്ങൾക്കും എളുപ്പത്തിൽ പ്രാപ്യമാകുന്ന രീതിയിൽ ‘പീപ്പിൾസ് ജുഡീഷ്യറി'യായി നിയമസംവിധാനങ്ങൾ മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പറഞ്ഞു. ഭാവിസാധ്യതകൾ മുന്നിൽക്കണ്ട് നിലവിലെ നിയമ വിദ്യാഭ്യാസ രംഗത്തെയും സംസ്ഥാനസർക്കാർ പുനർനിർവചിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. രണ്ടുപതിറ്റാണ്ടായി നിയമ വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സംഭാവനകളാണ് നുവാൽസ് നൽകിവരുന്നതെന്നും നുവാൽസ് വിദ്യാർഥികളുമായുള്ള സംവാദത്തിൽ പങ്കെടുത്ത് മന്ത്രി പറഞ്ഞു. നിയമമന്ത്രി പി രാജീവ്, നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. ജി ബി റെഡ്ഢി എന്നിവർ പങ്കെടുത്തു.
ഉപന്യാസ മത്സരം പ്രഖ്യാപിച്ചു
നുവാൽസിലെ വിദ്യാർഥികൾക്ക് ഭരണഘടനാദിനം എന്തിന്, ഭരണഘടന ഹത്യദിനം എന്നീ വിഷയങ്ങളിൽ ഉപരാഷ്ട്രപതി ഉപന്യാസമത്സരം പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുവിദ്യാർഥികൾക്ക് പാർലമെന്റ് സന്ദർശിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തു.









0 comments