ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്; സുപ്രധാന നടപടികളിലേക്ക് കടക്കാൻ സർക്കാർ

തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപവാഗ്ദാനങ്ങൾ നിക്ഷേപങ്ങളാക്കിമാറ്റാനുള്ള സുപ്രധാന നടപടികളിലേക്ക് കടക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാർച്ച് 14ന് അവലോകന യോഗം നടക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
പത്ത് വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ വന്ന നിർദ്ദേശങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ചുള്ള ചർച്ച ഉണ്ടാകും. കഴിഞ്ഞ ആഴ്ച തന്നെ സമ്മിറ്റുമായി സഹകരിച്ച വിവിധ സംഘടനകൾ, സെക്ടർ മീറ്റിംങ്ങുകൾ/കോൺക്ലേവുകൾ/റോഡ്ഷോ തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികൾ , കെഎസ്‌ഐഡിസി ബോർഡ് മെമ്പർമാർ എന്നിവരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആശയവിനിമയം നടത്തിയിരുന്നു.
വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളിൽ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടന്നുവരികയാണെന്നും പി രാജീവ് പറഞ്ഞു. ‘50 കോടിക്ക് മുകളിലുള്ളവയുടെ നോഡൽ ഓഫീസറായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറർ പ്രവർത്തിക്കുന്നു. നിയമപരമായി നടത്താൻ സാധിക്കുന്ന എല്ലാ താൽപര്യപത്രങ്ങളും എത്രയും പെട്ടെന്ന് തന്നെ പ്രായോഗികമാക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. പ്രായോഗികമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ വിലയിരുത്തും. കേരളത്തിന്റെ അതിവേഗത്തിലുള്ള വികസനം സാധ്യമാക്കും.’– അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments