print edition വരവേൽക്കുന്നു വ്യവസായം ; ഏറ്റവും പറ്റിയ നാട്

ഗ്രാഫിക്സ് : സനൽ

മിൽജിത്ത് രവീന്ദ്രൻ
Published on Nov 13, 2025, 03:53 AM | 3 min read
തിരുവനന്തപുരം
വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ രാജ്യത്ത് ഇരുപത്തെട്ടാം സ്ഥാനത്തായിരുന്നു കേരളം. അവിടെനിന്ന് പതിനഞ്ചിലേക്കും കഴിഞ്ഞവർഷം ഒന്നാംറാങ്കിലേക്കും മുന്നേറി. ഏറ്റവും ഉയർന്ന ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തിൽ ഇത്തവണ ഒന്നാംറാങ്ക് നിലനിർത്തി. ഇത്തവണ നാലു ബിസിനസ് വിഭാഗങ്ങളിലും ഒമ്പത് മേഖലകളിലും കേരളം ഒന്നാമതെത്തി. നിർദേശിച്ച 434 പരിഷ്‌കാരങ്ങളിൽ 430 ഉം നടപ്പാക്കി.
27 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കി. വിറ്റുവരവ് 2440.14 കോടിയിലെത്തി. കേന്ദ്രസർക്കാർ വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുത്ത് പുതിയ വ്യവസായങ്ങൾ ആരംഭിച്ചു. കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴി നിർമാണം തുടങ്ങി. സ്വകാര്യ, ക്യാമ്പസ് വ്യവസായപാർക്കുകൾ ആരംഭിച്ചു. ലോകോത്തര കമ്പനികൾ കേരളത്തിലേക്കു വന്നു. രാജ്യത്തിന്റെ വികസനകവാടമായി വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കി. രണ്ടുവർഷത്തിനുള്ളിൽ 2.75 ലക്ഷം സംരംഭങ്ങൾക്ക് തുടക്കമിട്ട സംരംഭകവർഷം പദ്ധതി ദേശീയ അംഗീകാരം നേടി.
16,000 കോടിയുടെ നിക്ഷേപവും അഞ്ചര ലക്ഷം തൊഴിലവസരവും സൃഷ്ടിച്ചു. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെ 11,000 കോടിയുടെ നിക്ഷേപം. മെഗാഫുഡ് പാർക്ക് തുടങ്ങി. സ്പൈസസ് പാർക്ക്, പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യമാകുന്നു.
നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി. പുതിയ വ്യവസായനയം പ്രഖ്യാപിച്ചു. കെ-–സ്വിഫ്റ്റ് വഴി അഞ്ചു മിനുട്ടുനുള്ളിൽ 50 കോടി രൂപ വരെയുള്ള സംരംഭങ്ങൾക്ക് ലൈസൻസ് ലഭിക്കും. 50 കോടിക്ക് മുകളിലുള്ളവയ്ക്ക് ഏഴു ദിവസത്തിനുള്ളിൽ.
പരാതികൾ 30 ദിവസത്തിനകം തീർപ്പാക്കി വീഴ്‌ച വരുത്തിയാൽ ഉദ്യോഗസ്ഥനിൽനിന്ന് പിഴ ഈടാക്കുന്ന പരാതിപരിഹാര സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കി. പരിശോധനകൾ കേന്ദ്രീകൃതവും സുതാര്യവുമാക്കാൻ ‘കെ-–സിസ്’ കൊണ്ടുവന്നു. പൊതുമേഖലാസ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ മാസ്റ്റർപ്ലാനുകൾ തയ്യാറാക്കി.
നവകേരളത്തിലേക്ക് പ്രചോദനം പിണറായി വിജയൻ (മുഖ്യമന്ത്രി)
സംസ്ഥാനം തുടർച്ചയായി വ്യവസായ സൗഹൃദ റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയത് കൂടുതൽ ആർജവത്തോടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് കുതിയ്ക്കാൻ പ്രചോദനം പകരും. തുടർച്ചയായി രണ്ടാംവർഷവും കൈവരിച്ച നേട്ടം കേരളത്തിന്റെ വ്യവസായ മുന്നേറ്റം ഒട്ടും ആകസ്മികമല്ലെന്ന് ബോധ്യപ്പെടുത്തുന്നു. കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഈ നേട്ടം.
തുടർഭരണത്തിന്റെ നേട്ടം പി രാജീവ് (വ്യവസായ മന്ത്രി)
വ്യവസായ സൗഹൃദസംസ്ഥാന ശ്രേണിയിൽ തുടർച്ചയായി രണ്ടാംവർഷവും കേരളത്തിനു നേട്ടം ആവർത്തിക്കാനായത് അഭിമാനാർഹമാണ്. ഉന്നത ശ്രേണിയായ ഫാസ്റ്റ് മൂവേഴ്സിലാണ് കേരളം പുരസ്‌കാരത്തിന് അർഹമായത്. കഴിഞ്ഞതവണ 91 ശതമാനം പരിഷ്‌കാരം നടപ്പാക്കിയാണ് നമ്മൾ നേട്ടം കൊയ്‌തത്. ഇത്തവണ 99.3 ശതമാനമായി. നേരത്തെ രണ്ടു ബിസിനസ് വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ നാലായി.
ഭരണത്തുടർച്ചയാണ് ഇൗ നേട്ടത്തിലേക്ക് എത്തിച്ചത്. ആദ്യ പിണറായി സർക്കാരാണ് അടിത്തറയിട്ടത്. അതിൽ നിന്നുകൊണ്ടാണ് ഇൗ നേട്ടത്തിലേക്കെത്തിയത്. ഇൗസ്‌ഓഫ് ഡൂയിങ് ബിസിനസിൽ കഴിഞ്ഞവർഷം കിട്ടിയ നേട്ടം താൽക്കാലിക പ്രതിഭാസമായിരുന്നില്ലെന്ന് ഇപ്പോൾ വ്യക്തമായി.
എല്ലാ വകുപ്പുകളും ഏകോപിച്ചുള്ള പ്രയത്നത്തിലൂടെയാണ് ഇത് സാധ്യമായത്. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതലത്തിലും ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറി തലത്തിലും അവലോകനം ചെയ്-തിരുന്നു. ഇൗസ് ഓഫ് ഡൂയിങ് ബിസിനസിലെ നേട്ടത്തിനു പിന്നാലെ നാം നടത്തിയ ആഗോളനിക്ഷേപക സംഗമത്തിൽ 1.81 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു.
നൂറിലേറെ പദ്ധതികളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. തുടർച്ചയായ നേട്ടം സംസ്ഥാനത്ത് കൂടുതൽ നിക്ഷേപത്തിനും അതുവഴി കൂടുതൽ തൊഴിലവസരത്തിനും വഴിയൊരുക്കും.

ചട്ടങ്ങൾ ലളിതം ; തുടങ്ങാം എളുപ്പം
വ്യവസായസൗഹൃദ കേരളത്തിന് കരുത്തായി ലൈസന്‍സ് ചട്ടങ്ങളിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ. കെ–സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങളും റാങ്കിങ്ങില്‍ മുഖ്യ ഘടകമായി. വീടുൾപ്പെടെ പഞ്ചായത്തിൽനിന്ന് നമ്പർ ലഭിച്ച കെട്ടിടങ്ങളിൽ സംരംഭങ്ങൾക്ക് അനുമതി നൽകി.
10 ലക്ഷത്തിൽ കുറയാത്ത മൂലധനനിക്ഷേപത്തിൽ കാറ്റഗറി ഒന്ന് വീടുകളിലേതുൾപ്പെടെയുള്ള സംരംഭങ്ങൾക്ക് ലൈസൻസ് നൽകി. ഒഴിഞ്ഞുകിടക്കുന്ന വീടുകളിലും കെട്ടിടങ്ങളിലും മുഴുവൻ സ്ഥലവും വ്യവസായത്തിന് ഉപയോഗിക്കാം. താമസസ്ഥലമെങ്കിൽ 50 ശതമാനം ഉപയോഗിക്കാം. വീടുകളിലെ കുടിൽ വ്യവസായങ്ങൾക്കും വാണിജ്യസേവന പ്രവർത്തനങ്ങൾക്കും ലൈസൻസില്ലാത്തതിനാൽ ആനുകൂല്യങ്ങൾ ലഭിക്കാതിരുന്ന പ്രശ്‌നത്തിനാണ് പരിഹാരമായത്.
അപേക്ഷ ലഭിച്ചാൽ അഞ്ച് ദിവസത്തിനുള്ളിൽ ലൈസൻസ് ലഭിക്കും. കൃത്യസമയത്ത് നടപടിയില്ലെങ്കിൽ ഡീംഡ് ലൈസൻസ് ലഭിക്കും. സമയപരിധിക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ ലൈസൻസ് കിട്ടിയതായി കണക്കാക്കാം, ഫീസടച്ച് സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മറ്റ് നടപടിക്രമങ്ങളില്ലാതെ ലൈസൻസ് പുതുക്കാം, സംരംഭകൻ മാറുമ്പോൾ പുതിയ ഉടമയുടെ പേരിലേക്ക് ലൈസൻസ് മാറ്റാം എന്നതടക്കമുള്ള തീരുമാനങ്ങളും നിർണായകമായി.

ആഗോള നിക്ഷേപകസംഗമം ; 1.81 ലക്ഷം കോടിയുടെ നിക്ഷേപമെത്തും
വ്യവസായ സൗഹൃദത്തിൽ ഒന്നാമതെത്തിയതിന്റെ കൂടി ഫലമായിരുന്നു കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിന്റെ (ഐകെജിഎസ്) വിജയം.
ഫെബ്രുവരിയിൽ നടത്തിയ നിക്ഷേപക സംഗമത്തിൽ 1.81 ലക്ഷം കോടിയുടെ 449 താൽപര്യപത്രമാണ് ലഭിച്ചത്. ആകെ 5.15 ലക്ഷം തൊഴിലവസരങ്ങളാണ് ഇതുവഴിയുണ്ടാവുക. താൽപ്പര്യപത്രം ഒപ്പുവച്ചവയിൽ എട്ടുമാസത്തിനുള്ളിൽ 100 പദ്ധതികളുടെ നിർമാണം തുടങ്ങി. ഇതിലായി 35,111.75 കോടി നിക്ഷേപമാണെത്തിയത്. 49,732 തൊഴിലവസരമാണ് പ്രതീക്ഷിക്കുന്നത്.താൽപ്പര്യപത്രങ്ങൾ സമയബന്ധിതമായി നിക്ഷേപമാക്കുന്നതിന് മികച്ച ഇടപെടലാണ് വ്യവസായ വകുപ്പ് നടത്തുന്നത്.

100 കോടിവരെയുള്ള പദ്ധതികൾക്ക് വ്യവസായ വാണിജ്യ ഡയറക്ടറേറ്റും 100 കോടിക്കു മുകളിലുള്ളവയ്‌ക്ക് കെഎസ്‌ഐഡിസിയും വ്യവസായ പാർക്കുകളിലുള്ള നിക്ഷേപങ്ങൾക്ക് കിൻഫ്രയുമാണ് മേൽനോട്ടം.
പ്രധാന നിക്ഷേപകർ
അദാനി ലോജിസ്റ്റിക് പാർക്ക്, കോവിഡ് വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെകിന്റെ ലൈഫ് സയൻസ് കമ്പനി, സിസ്ട്രോം, എസ്എഫ്ഒ ടെക്നോളജീസ്, ഗാഷ സ്റ്റീൽസ് ടിഎംടി പ്ലാന്റ്, കെജിഎ ഇന്റർനാഷണൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അക്കോസ ടെക്നോളജീസ്, വിൻവിഷ് ടെക്നോളജീസ്, ഡബ്ല്യുജിഎച്ച് ഹോട്ടൽസ്, ജേക്കബ് ആൻഡ് റിച്ചാർഡ്.










0 comments