print edition ലാലൂരിൽ കളിയാരവം

ലാലൂർ നിവാസികളായ കരോട്ട് ഗോപാലൻ, മാള്യേക്കൽ ഓമന, ഓമന രാജീവ് എന്നിവർ ഐ എം വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സിനുമുന്നിൽ
സി എ പ്രേമചന്ദ്രൻ
Published on Nov 15, 2025, 03:00 AM | 1 min read
തൃശൂർ
‘ഇക്കാണുന്ന കെട്ടിടത്തിന്റെ ഉയരത്തിൽ അന്ന് മാലിന്യമലയായിരുന്നു. ദുർഗന്ധം കാരണം ഇങ്ങോട്ട് വരാൻപോലും പറ്റിയിരുന്നില്ല. കൊതുകുശല്ല്യവും രോഗങ്ങളും. എന്നാലിപ്പോൾ അടിപൊളി സ്‌പോർട്‌സ് കോംപ്ലക്‌സ്. അതും ഐ എം വിജയന്റെ..’ ലാലൂർ സമരപോരാളി കരോട്ട് ഗോപാലന്റെ വാക്കുകളിൽ അഭിമാനമേറെ. "അന്പതുവർഷമായി ലാലൂരിലാണ്. മാലിന്യം തള്ളുന്നതിനെതിരെ എത്രയെത്ര സമരങ്ങൾ നടന്നു. പിണറായി മുഖ്യമന്ത്രിയായതോടെയാണ് വേദനയ്‌ക്ക് പരിഹാരമായത്..’ ഗോപാലന്റെ വാക്കുകളിലുണ്ട് സർക്കാരിനോടുള്ള നന്ദി.
കക്കൂസ് മാലിന്യം, ആശുപത്രി മാലിന്യം, ഭക്ഷണാവശിഷ്‌ടം ഇതെല്ലാം തള്ളിയിരുന്നയിടമായിരുന്നു. മാലിന്യത്തിന് തീപിടിച്ച് പുകപടരും. മഴപെയ്‌താൽ അവശിഷ്ടങ്ങൾ സമീപപ്രദേശങ്ങളിലേക്ക് ഒലിച്ചിറങ്ങും. സർക്കാരും കോർപറേഷനും ഒരുമിച്ചതോടെയാണ് പരിഹാരമായത്. ഒന്നാം പിണറായി സർക്കാർ കിഫ്‌ബിയിൽനിന്ന് 70 കോടി രൂപ അനുവദിച്ചാണ് കായിക സമുച്ചയം കോർപറേഷൻ യാഥാർഥ്യമാക്കിയത്.
ബയോ മൈനിങ് വഴി ലാലൂരിലെ മാലിന്യം പൂർണമായും നീക്കി സ്‌റ്റേഡിയം നിർമിച്ചു. ഇൻഡോർ സ്റ്റേഡിയം, ബാഡ്മിന്റൺ, വോളിബോൾ, ബാസ്‌കറ്റ്ബോൾ കോർട്ടുകൾ, 5000 പേർക്കിരിക്കാവുന്ന ഗാലറി, ഫുട്‌ബോൾ സ്റ്റേഡിയം, ഇതിനോടനുബന്ധിച്ച് രണ്ട് ഗാലറി, സ്വിമ്മിങ് പൂൾ, അക്രിലിക് കോർട്ട്, ഡോർമിറ്ററി, ജിം, മെഡിക്കല്‍ റൂം എന്നിവയാണ് കോംപ്ലക്‌സിലുള്ളത്. 30 കോടിക്ക് രണ്ടാംഘട്ടത്തിന്റെ നിർമാണം തുടങ്ങി.










0 comments