print edition രജിസ്ട്രാറുടെ സസ്പെൻഷൻ ; കേരള സർവകലാശാലയ്‌ക്കും വിസിക്കും ഹെെക്കോടതി നോട്ടീസ്

കൊച്ചി
സിൻഡിക്കറ്റ് യോഗം ചേർന്ന് സസ്പെൻഷൻ പിൻവലിച്ചിട്ടും തിരിച്ചെടുക്കുന്നില്ലെന്ന് കാണിച്ച് കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജിയിൽ വിസിക്കും സർവകലാശാലയ്‌ക്കും ഹെെക്കോടതി നോട്ടീസ് അയച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് എൻ നഗരേഷ് സർക്കാരിനും നോട്ടീസ് അയയ്‌ക്കാൻ നിർദേശിച്ചു. ഹർജി വീണ്ടും 18ന് പരിഗണിക്കും.
നാലുമാസമായി സസ്പെൻഷനിലാണെന്ന് ഡോ. അനിൽകുമാർ ഹർജിയിൽ പറഞ്ഞു. കുറ്റാരോപണ മെമ്മോ നൽകാത്തപക്ഷം ഇത്തരം തസ്തികയിലുള്ളവരെ മൂന്നു മാസത്തിലധികം സസ്പെൻഷനിൽ വയ്‌ക്കരുതെന്ന് 2015ൽ സുപ്രീംകോടതി ഉത്തരവുണ്ട്. തനിക്ക് ഇതുവരെ ഒരു മെമ്മോപോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനിൽകുമാർ നേരത്തെ നൽകിയ ഹർജിയിൽ കോടതി നിർദേശപ്രകാരം നവംബർ ആദ്യം സിൻഡിക്കറ്റ് യോഗം ചേർന്ന് സസ്പെൻഷൻ പിൻവലിച്ചിരുന്നു. എന്നാൽ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇത് അംഗീകരിക്കാതെ, വിഷയം ചാൻസലറായ ഗവർണർക്ക് വിട്ട സാഹചര്യത്തിലാണ് അനിൽകുമാർ വീണ്ടും കോടതിയെ സമീപിച്ചത്.
ജൂൺ 25ന് സർവകലാശാല സെനറ്റ് ഹാളിൽ പത്മനാഭസേവാ ഭാരതി ഗവർണറെ പങ്കെടുപ്പിച്ച് നടത്തിയ സെമിനാറിലെ സംഭവവികാസങ്ങളെ തുടർന്നാണ് പ്രതികാരനടപടിയുടെ ഭാഗമായി രജിസ്‌ട്രാറെ വിസി സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ, രജിസ്ട്രാറെ നിയമിക്കാനും മറ്റു നടപടി എടുക്കാനുമുള്ള അധികാരം വിനിയോഗിച്ച് സിൻഡിക്കറ്റ് യോഗംചേർന്ന് സസ്‌പെൻഷൻ റദ്ദാക്കി. ഇത് ഹെെക്കോടതിയും ശരി വച്ചു.
അനിൽകുമാർ തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും ക്യാമ്പസിലേക്കുള്ള പ്രവേശനം വിസി വിലക്കി. സസ്പെൻഷൻ റദ്ദാക്കാനുള്ള അധികാരം സിൻഡിക്കറ്റിനാണെന്നും വിസിയുടേത് അമിതാധികാര പ്രയോഗമാണെന്നും കോടതി അന്ന് പറഞ്ഞിരുന്നു.









0 comments