എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി

കൊച്ചി: അന്തരിച്ച സിപിഐ എം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകും. മക്കളായ ആശ, സുജാത എന്നിവർ നൽകിയ റിവിഷൻ പെറ്റീഷൻ ഹൈക്കോടതി തള്ളി. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്നും മെഡിക്കൽ കോളേജിൽ പഠനത്തിനായി വിട്ടു നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച ആശയുടെ ഹർജികൾ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.
2024 സെപ്റ്റംബർ 21നാണ് എം എം ലോറൻസ് അന്തരിച്ചത്. ലോറൻസിന്റെ ആഗ്രഹ പ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന് കെെമാറാനായിരുന്നു പാർടിയും കുടുംബവും തീരുമാനിച്ചത്. എന്നാൽ മകൾ ആശ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ആശ ഹൈക്കോടതിയിൽ ഹർജി നൽകി.
ആദ്യം നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനു പിന്നാലെ ആശ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഹർജി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മദിച്ചു. മെഡിക്കൽ പഠനത്തിന് ക്രിസ്തുമതത്തിൽപെട്ട ഒരാൾ മൃതദേഹം നൽകുന്നതിന് വിലക്കുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. തുടർന്നാണ് വീണ്ടു കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത്.









0 comments