കേരളത്തിൽനിന്ന് ഒരു കോടിയുടെ സഹായം
പൊരുതുന്ന ക്യൂബയ്ക്ക് 2.78 കോടിയുടെ കൈത്താങ്ങ്

ന്യൂഡൽഹി
അമേരിക്കൻ ഉപരോധങ്ങൾക്ക് കീഴ്‌പ്പെടാതെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ പൊരുതുന്ന സോഷ്യലിസ്റ്റ് ക്യൂബയ്ക്ക് 2.78 കോടി രൂപയുടെ കൈത്താങ്ങുമായി ദേശീയ ക്യൂബൻ ഐക്യദാർഢ്യ കമ്മിറ്റി. ഫിദൽ കാസ്ട്രോ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഡൽഹി സുർജിത് ഭവനിൽ നടന്ന ചടങ്ങിൽ കമ്മിറ്റി കൺവീനറും സിപിഐ എം ജനറൽ സെക്രട്ടറിയുമായ എം എ ബേബി ക്യൂബൻ സ്ഥാനപതി യുവാൻ കാർലോസ് മർസാന് ചെക്ക് കൈമാറി. എട്ടുമാസംകൊണ്ട് കർഷക, തൊഴിലാളി ട്രേഡ് യൂണിയനുകളും സംഘടനകളും ചേർന്നാണ് തുക സമാഹരിച്ചത്. കേരളത്തിൽനിന്ന് ഒരുകോടി രൂപയിലേറെ സമാഹരിച്ചു.
അടിയന്തര മരുന്നുകൾക്ക് ക്ഷാമം നേരിടുന്ന ക്യൂബയിലേക്ക് മരുന്നുകൾ വാങ്ങി കയറ്റിയയക്കാനും കമ്മിറ്റി തീരുമാനിച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചർച്ച നടത്തി. ക്യൂബയോടുള്ള ഐക്യദാർഢ്യത്തിന് സ്ഥാനപതി നന്ദി അറിയിച്ചു. ഫിദൽ കാസ്ട്രോ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീളുന്ന ആഘോഷങ്ങളിൽ ക്യൂബയുടെയും കാസ്ട്രോയുടെയും ആശയങ്ങൾ യുവജനങ്ങളിലേക്ക് എത്തിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയ്ക്ക് ക്യൂബൻ ജനതയെ തകർക്കാൻ സാധിക്കില്ലെന്ന് എം എ ബേബി പറഞ്ഞു.









0 comments