പാതിവില തട്ടിപ്പ് കേസ്: മുസ്ലീം ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മാറഞ്ചേരി പഞ്ചായത്ത് അംഗം കെ എ ബക്കറിനെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന ബക്കര്‍ അഭിഭാഷകനൊപ്പമെത്തി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാ കോടതിയുടെ ഉത്തരവുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.
പാതിവില തട്ടിപ്പുകേസുമായ ബന്ധപ്പെട്ട 330 പരാതികളിലായി 32 കേസുകളാണ് ബക്കറിനെതിരെയുള്ളത്. പുറങ്ങ് കേന്ദ്രമായുള്ള ഹരിയാലി, മാറഞ്ചേരി കേന്ദ്രമായുള്ള സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി എന്നീ സ്ഥാനപങ്ങള്‍ വഴി ഒരു കോടി രൂപയ്ക്ക് മുകളില്‍ ബക്കര്‍ വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പാതിവിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ മാറഞ്ചേരി പഞ്ചായത്തിൽ നിന്നു മാത്രം 486 പേർ ഇരകളായെന്നാണ് വിവരം.
അതേസമയം പാതിവില തട്ടിപ്പിൽ സംസ്ഥാനത്ത് 1,343 കേസ് പൊലീസ് രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിമയസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 665 കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപിമേൽനോട്ടം വഹിക്കും. സ്കൂട്ടർ വാഗ്ദാനം നൽകി 49,386 പേരിൽനിന്ന് 281.43 കോടി രൂപ, ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് 36,891 പേരിൽനിന്ന് 9.22 കോടി രൂപ, തയ്യൽ മെഷീൻ വാഗ്ദാനം നൽകി 56,082 പേരിൽനിന്ന് 23.24 കോടി രൂപ എന്നിങ്ങനയൊണ് സംഘം തട്ടിയത്.
0 comments