വിഭജന ഭീകര ദിനം: ഗവർണറുടെ നിർദേശം സർവകലാശാല സമൂഹം തള്ളിക്കളയണം- മന്ത്രി ആർ ബിന്ദു

തൃശൂർ: വർഗീയതയും വിദ്വേഷവും ലക്ഷ്യവച്ചുള്ള ആർഎസ്എസ് തന്ത്രങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘വിഭജന ഭീകര ദിനം’ കേരളത്തിലെ സർവകലാശാലകളിൽ ആചരിക്കണമെന്ന ഗവർണറുടെ നിർദേശം കലാലയ സമൂഹം തള്ളിക്കളയണമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യദിന തലേന്നായ 14ന് വിഭജന ഭീകര ദിനം ആചരിക്കണമെന്നാണ് ഗവർണറുടെ കത്ത്. ഇത് നാടിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കും. കലാലയങ്ങളിൽ വിധ്വംസക, വിഭാഗീയ ചിന്തകളും ഭിന്നിപ്പുകളും വളർത്തും. ഇത് നാടിന് അപകടമാണ്. ചാൻസിലറുടെ കിങ്കരൻമാരായ ചില ഉദ്യോഗസ്ഥർ കലാലയങ്ങളിൽ ഇത് നടപ്പാക്കാൻ ആഹ്വാനം ചെയ്‌തേക്കാം. സർവകലാശാല സമൂഹം ഇത് പ്രതിരോധിക്കണം. മനുവാദ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ മതാരാഷ്‌ട്രനിർമിതിക്കായ് യുവജനങ്ങളെ വഴിതെറ്റിക്കാൻ കേന്ദ്രസർക്കാർ സഹായത്തോടെ ആർഎസ്‌എസ് ശ്രമിക്കുന്നുണ്ട്.
ഭരണഘടനാ– ജനാധിപത്യമൂല്യങ്ങളും സമഭാവനയും വളർത്താനാണ് കേരളത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളികളുടെയും ധീര ദേശാഭിമാനികളുടെയും ചിന്തകളാണ് പങ്കുവയ്ക്കുക. ഇത് തടഞ്ഞ് മതസ്‌പർദ വളർത്താനുള്ള സംഘപരിവാർ നീക്കം പൊതുസമൂഹം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.









0 comments