ശബരിമല വികസനത്തെപ്പറ്റി ചർച്ച ചെയ്യാനുള്ള വേദിയാണ് അയ്യപ്പ സംഗമം; കോടതി വിധി സ്വാഗതം ചെയ്യുന്നു: മന്ത്രി

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമവുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി വി എൻ വാസവൻ. കാര്യങ്ങൾ കൂടുതൽ ചിട്ടയായി കൈകാര്യം ചെയ്യാൻ വിധി സഹായകമാകും. ഇന്ന് വൈകിട്ടു നടക്കുന്ന പാനൽ മീറ്റിങ്ങിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും.
ആദ്യം ഉദ്ഘാടന സമ്മേളനം, അതു കഴിഞ്ഞാൽ ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. കൂടുതൽ പശ്ചാത്തല സൗകര്യവുമായി ബന്ധപ്പെട്ട ക്രിയാത്മകമായ നിർദേശങ്ങൾ സ്വീകരിക്കാനും ചർച്ച ചെയ്യാനുമുള്ള വേദിയും ഒരുക്കും. നിർദേശങ്ങൾ രേഖപ്പെടുത്തിയ ശേഷം പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് തീരുമാനമെടുക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പൻമാരും സംഘടനാ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും.
തമിഴ്നാട്ടിൽ നിന്ന് രണ്ട് മന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഡൽഹി ലഫ്. ഗവർണർ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ധാരാളമായി നടക്കുന്നുണ്ട്. ആളുകളുടെ എണ്ണത്തിൽ ബോർഡ് അന്തിമ തീരുമാനം എടുക്കും. കൃത്യമായി ശബരിമലയുടെ വികസനവും ആഗോള തീർഥാടന സൗകര്യം ഭാവിയിൽ എങ്ങനെ ഉയർന്നുവരണം എന്നതും സംബന്ധിച്ച ആശയവിനിമയം നടത്താനുള്ള വേദിയാണ് അയ്യപ്പ സംഗമം. ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെയാണ് സംഗമം നടത്തുകയെന്നും ആളെക്കൂട്ടലല്ല, മറിച്ച് ക്രിയാത്മക നിർദേശങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ് അയ്യപ്പ സംഗമമെന്നും മന്ത്രി വ്യക്തമാക്കി.
ആഗോള അയ്യപ്പസംഗമവുമായി സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സംഘപരിവാർ അനുകൂലികൾ നൽകിയ ഹർജികൾ കോടതി തള്ളി.









0 comments