മെയ് 10 വരെയുള്ള തുക അനുവദിച്ചു
കര്‍ഷകര്‍ക്ക് ഓണത്തിനുമുമ്പ് നെല്ല് വില : മന്ത്രി അനിൽ

തിരുവനന്തപുരം
സംസ്ഥാനത്തെ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില ഓണത്തിനുമുമ്പ് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അടിയന്തര നടപടി സ്വീകരിച്ചു. രണ്ട് സീസണുകളിലായി 2,70,143 കർഷകരിൽ നിന്നായി 5,81,000 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. 1,645 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. 350 കോടി രൂപനൽകാനുണ്ട്. മെയ് 10 വരെയുള്ള തുക അനുവദിച്ചു.
കേന്ദ്ര സർക്കാരിൽ നിന്ന് മിനിമം താങ്ങുവിലയായി ഈ സംഭരണ വർഷത്തിൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. 2017 മുതലുള്ള കുടിശികയിൽ 1108കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിദഗ്ധസമിതിടെ റിപ്പോർട്ടിലെ ശുപാർശകൾ സബ്കമ്മിറ്റിയുമായി ചർച്ച ചെയ്തു. അടുത്ത മന്ത്രിസഭായോഗം ശുപാർശയ്‌ക്ക് അംഗീകാരം നൽകും. കർഷകർക്ക് നെല്ലിന്റെ വില കാലതാമസം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികളാണ് കമ്മിറ്റിയുടെ പ്രധാന ശുപാർശ.
ആറുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത കാർഡുകൾ സർക്കാർ മരവിപ്പിക്കുമെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ഭേദഗതി ഉത്തരവ് പ്രകാരം, ആറുമാസം റേഷൻ വാങ്ങാത്ത എഐവൈ, പിഎച്ച്എച്ച് വിഭാഗത്തിലെ കാർഡുകൾ മാത്രമേ താൽക്കാലികമായി മരവിപ്പിക്കൂ.
മുൻഗണനാ കാർഡുകാർ കൃത്യമായി ഭക്ഷ്യധാന്യം വാങ്ങുന്നുണ്ട്. വളരെ കുറച്ചുപേർ മാത്രമേ വാങ്ങാതെയുള്ളു. 98.3 ശതമാനം മസ്റ്ററിങ് പൂർത്തിയാക്കാനായെന്നും മന്ത്രി പറഞ്ഞു.









0 comments