കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി; പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ മർദ്ദനകേസിലും പ്രതി

തിരുവനന്തപുരം: പ്രതികളെ കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്‌റ്റിലായ പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സുധീഷ്‌കുമാറിനെതിരെ നിരവധി പരാതി. കൈക്കൂലിക്കു പുറമെ പ്രൊഫസറെ മർദിച്ച കേസിലും പ്രതിയാണിയാൾ. സുധീഷ്‌കുമാറിനെതിരെ പല തവണ പരാതികൾ സർക്കാരിനു ലഭിച്ചിരുന്നു.
സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഇരുതലമൂരി പാമ്പിനെ കടത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്ന ആരോപണം ഉയർന്നത് 2023ൽ ആയിരുന്നു. അതിന് കൈക്കൂലി 1.45 ലക്ഷം രൂപ വാങ്ങി, കള്ളത്തടി കടത്തിയ ലോറി വിട്ടു കൊടുക്കാൻ, കൈവശ ഭൂമിയിലെ റബർ മരം വെട്ടാൻ അര ലക്ഷം രൂപ, തടിമില്ലിന്റെ ലൈസൻസ് പുതുക്കാൻ 3000 രൂപ ഇങ്ങനെ വ്യാപകമായി കൈക്കൂലി വാങ്ങിയ പരാതികളാണ് ഇയാൾക്കെതിരെ സർക്കാരിനു മുന്നിൽ എത്തിയത്. ഇതിൽ വനം വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകി. ആഭ്യന്തര വിജിലൻസ് ശുപാർശയും വനം വകുപ്പ് വിജിലൻസിന് കൈമാറിയിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം വിജിലൻസ് പ്രത്യേക യൂണിറ്റ് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാൻഡ് ചെയ്തു.
ഇക്ബാൽ ട്രെയിനിങ് കോളേജ് അധ്യാപകനായ എ ബൈജുവിനെയാണ് പാലോട് റേഞ്ച് ഓഫീസറായിരിക്കെ സുധീഷ് മർദിച്ചത്. കോഴിക്കോടു നിന്നും വരുന്ന വഴി മൈലമൂട് വനത്തിനു സമീപം വച്ച് സിവിൽ വേഷം ധരിച്ച ഒരാൾ വാഹനത്തിന് കൈ കാണിച്ചു. രാത്രിയായതിനാൽ ബൈജു വാഹനം നിർത്തിയില്ല. തുടർന്ന് പാണ്ടിയൻപാറ വച്ച് വാഹനം നിർത്തിച്ചു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുൻവശം യൂണിഫോമിൽ ഗാർഡ് കൈ കാണിക്കുകയും വാഹനം നിർത്തുകയും ചെയ്തു. തൊട്ടുപിന്നാലെ സുധീഷ് കുമാർ എത്തി വാഹനം ഉൾപ്പെടെ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പലതവണ ബൈജുവിന്റെ മുഖത്ത് അടിച്ചു. രാവിലെയാണ് വീട്ടിലേക്ക് പോകാൻ അനുവദിച്ചത്. തുടർന്ന് ബൈജു പാലോട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുശേഷം പാലോട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.









0 comments