പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റിലെ തീപിടിത്തം: പത്ത് കോടിയോളം നഷ്ടം; 45,000 കേസ് മദ്യം കത്തിനശിച്ചു

തിരുവല്ല: പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പമ്പാ റിവർ ഫാക്‌ടറി ബീവറേജസ് ഔട്ട്‌ലെറ്റിലെ തീപിടിത്തത്തിൽ വൻ നാശ നഷ്ടം. ഏകദേശം പത്ത് കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 45,000 കേസ് മദ്യമാണ് ഔട്ട്ലെറ്റിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഗോഡൗണിലും സുരക്ഷാ പരിശോധന നടത്തുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നും തീ പടർന്നതാവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപെട്ടു. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി.
45,000 കേസ് മദ്യമാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. ഒരു കേസിൽ ഓമ്പത് ലിറ്റർ മദ്യമാണുള്ളത്. അഞ്ച് മുതൽ പത്ത് കോടി വരെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കെട്ടിടത്തിനും സ്റ്റോക്കിനും ഇൻഷുറൻസ് ഉണ്ടെന്നും ഉടൻ ക്ലെയിം ചെയ്യാനാവുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു. തീപിടിത്തത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബെവ്കോ തലത്തിലും അന്വേഷണം നടത്തും.









0 comments