13കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണംവരെ തടവും പിഴയും

തളിപ്പറമ്പ്> മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണംവരെ തടവും 15ലക്ഷം രൂപ പിഴയും. കുറുമാത്തൂർ പഞ്ചായത്തിലെ 13കാരിയായ മകളെയാണ് പിതാവ് പലതവണകളിലായി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്‌ജി ആർ രാജേഷ് ആണ് അപൂർവ വിധിപറഞ്ഞത്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കഴിഞ്ഞദിവസമാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
ഖത്തറിൽ ജോലി ചെയ്യുന്ന പിതാവ് നാട്ടിലെത്തിയപ്പോൾ 2019ലാണ് പീഡിപ്പിച്ചത്. തലകറങ്ങിവീണ പെൺകുട്ടിയെ ആശുപത്രിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ബന്ധുവായ 15കാരനാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി ആദ്യംമൊഴിനൽകിയത്. കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി അറിയിച്ചത്. ഇതേതുടർന്ന് ഇയാളെ നാട്ടിലെത്തിച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ജ്യാമ്യത്തിലിറങ്ങി മുങ്ങിയതിനെതുടർന്ന് പലതവണകളിലായി വിധിപറയാൻ മാറ്റിവെക്കുകയായിരുന്നു.
തളിപ്പറമ്പ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ എസ് ഐ സത്യനാഥനാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. തുടർന്നാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി രണ്ട് വകുപ്പുകളിലായി മരണംവരെ തടവും മറ്റൊരുവകുപ്പിൽ 47വർഷം തടവും 15ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയായി ലഭിക്കുന്ന തുക മകൾക്ക് നൽകണം. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.









0 comments