ശബരിമല
print edition അഭിനന്ദനത്തിന് പകരം പൊലീസിനെ കുറ്റപ്പെടുത്തുന്നു : അലക്സാണ്ടർ ജേക്കബ്

തിരുവനന്തപുരം
ഒരു ലക്ഷത്തോളംപേർ വന്നിട്ടും ശബരിമലയിൽ അനിഷ്ട സംഭവങ്ങളുണ്ടാകാത്തത് പൊലീസിന്റെ മികവുകൊണ്ടാണെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. അഭിനന്ദിക്കുന്നതിനുപകരം ചില മാധ്യമങ്ങൾ പൊലീസിനെയും ദേവസ്വം ബോർഡിനെയും നിരന്തരം കുറ്റപ്പെടുത്തുകയാണ്.
മൂന്നുകൊല്ലം താൻ ശബരിമലയിലും സന്നിധാനത്തും ജോലി ചെയ്തിട്ടുണ്ട്. പതിനെട്ടാംപടി വീതി കുറഞ്ഞതും കുത്തനെയുള്ളതുമാണ്. അവിടെ വളരെ പതുക്കെയേ തീർഥാടകന് കയറാനാകൂ. രണ്ടുവശത്തും നിൽക്കുന്ന പൊലീസുകാർ തീർഥാടകരെ കൈപിടിച്ച് കയറ്റുകയാണ്. പടിയുടെ ഇരുവശത്തുമായി ആകെ 36 പൊലീസുകാരെയാണ് നിയോഗിക്കുക. അവർ നാല് മണിക്കൂർ ജോലി ചെയ്താൽ നട്ടെല്ലിലും കൈകൾക്കും വേദനയുണ്ടാകും. പിന്നെ അഞ്ച് മണിക്കൂർ വിശ്രമിക്കണം. നിലവിലുള്ള സൗകര്യമനുസരിച്ച് ഒരു ദിവസം അറുപതിനായിരത്തിലധികം പേർക്ക് പതിനെട്ടാംപടി കയറാനാകില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒരു ലക്ഷത്തോളംപേരാണ് മലകയറാനെത്തിയത്. ജനക്കൂട്ടം കൂടുമ്പോൾ അപകടമുണ്ടാകാറുണ്ട്.
അറുപതിനായിരത്തോളംപേർ ഒത്തുചേർന്ന മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും 36 പരാണ് മരിച്ചത്. ഗുജറാത്തിലെ ക്ഷേത്രത്തിലെ പാലം ഇടിഞ്ഞുവീണ് 16 പേരും തെലങ്കാനയിൽ 40 പേരും മരിച്ചു. ചെന്നൈയിലെ ഒരു രാഷ്ട്രീയപാർടിയുടെ പരിപാടിക്കിടെ 41 പേരും കർണാടകയിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേരും മരിച്ചു.
എന്നാൽ ഇത്രയുംപേർ വന്നിട്ടും ശബരിമലയിൽ അനിഷ്ടസംഭവം ഉണ്ടാകാത്തത് പൊലീസിന്റെ മികവുകൊണ്ടാണ്. ശബരിമലയിൽ ജോലിചെയ്ത് മുൻപരിചയമുള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് ഇത് നന്നായി കൈകാര്യംചെയ്തു. ഹൈക്കോടതി നിർദേശപ്രകാരം 50,000 പേരെ ഒരുദിവസം കയറ്റിവിട്ടാൽ 60 ദിവസത്തെ തീർഥാടനം കഴിയുമ്പേൾ 30ലക്ഷംപേർക്കേ മലകയറാനാകൂ.
കഴിഞ്ഞ വർഷം ഒരുകോടിയിലേറെപേർ വന്നെന്നാണ് കണക്ക്. അങ്ങനെ നോക്കിയാൽ ബാക്കിയുള്ളവരോട് വരണ്ട എന്ന് പറയാൻ പറ്റുമോ? നൂറ് പേരെ നിയന്ത്രിക്കാൻ ഒരു പൊലീസുകാരനെ നിയോഗിച്ചാൽ ഒരു ലക്ഷം പേർക്ക് ആയിരംപേരെങ്കിലും വേണം.
ഷിഫ്‌റ്റിൽ 2000 പൊലീസുകാർ വേണം. ഇത്രയുംപേർക്ക് താമസിക്കാൻ അവിടെ സൗകര്യമില്ല. പതിനെട്ടാം പടിയുടെ വീതി കൂട്ടാനുമാകില്ല. പമ്പയിലേക്കുള്ള റോഡ് വീതികൂട്ടാൻ കേന്ദ്രം വനഭൂമി വിട്ടുനൽകില്ല. യുപിഎ സർക്കാരിന്റെ കാലത്തും ഇതിന് അനുമതി നൽകിയിട്ടില്ല. ശബരിപാതയ്ക്കും റോപ്‍വേയ്ക്കും കേന്ദ്രാനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.







0 comments