പ്ലസ് ടു വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പിശക്; ഒറിജിനൽ സർട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യണം: മന്ത്രി

തിരുവനന്തപുരം: പിശക് പറ്റിയ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾക്ക് പകരം ഒറിജിനൽ സർട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യാൻ പൊതു വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിൽ പിശകുണ്ടായ സംഭവത്തിൽ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഹയർസെക്കണ്ടറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ. എസ് ഷാജിത, ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. കെ മാണിക്യരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നാലര ലക്ഷത്തോളം സർട്ടിഫിക്കറ്റ് ഡാറ്റായാണ് പ്രിന്റിങ്ങിനായി നൽകിയിരുന്നത്. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിൽ ഒന്നും രണ്ടും വർഷത്തിൽ വ്യത്യസ്ത മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിൽ ആണ് പിശക് ഉണ്ടായിട്ടുള്ളത്.
പിശക് പറ്റിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അവ തിരികെ വാങ്ങി പുതിയ സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്ക് നൽകണം. പിശക് പറ്റിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി സ്കൂളുകളിൽ സൂക്ഷിക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.









0 comments