പരിസ്ഥിതി സംരക്ഷണവും വികസന ലക്ഷ്യമായി കാണുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം വികസന മുന്നേറ്റത്തിന്റെ പാതയിലാണെന്നും പരിസ്ഥിതി സംരക്ഷണത്തെയും വികസന ലക്ഷ്യങ്ങളുടെ ഭാഗമായി തന്നെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വികസന മാതൃകയുടെ പുതിയ പതിപ്പ് യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത കേരളം മിഷൻ സംഘടിപ്പിച്ച പരിസ്ഥിതി സംഗമം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾക്ക് ജലം ഉറപ്പാക്കണം. അതേസമയം ഈ സംരംഭങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ അവിടെ കുറ്റമറ്റ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരിസ്ഥിതി മേഖലയിലും, ജലമേഖലയിലും, മാലിന്യ പരിപാലന രംഗത്തും വിവിധ ക്യാമ്പയിനുകൾ ഉൾപ്പെടെ ഹരിതകേരളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ഗുണപരമായ മാറ്റങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തിൽ ജലലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യം മുൻനിർത്തിയാണ് 673 ഗ്രാമപഞ്ചായത്തുകൾ ജല ബജറ്റ് തയ്യാറാക്കിയത് ശ്രദ്ധേയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജല ബജറ്റിനെ അധികരിച്ചുള്ള തുടർ പ്രവർത്തനം ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറെ മാറ്റങ്ങൾ ഉണ്ടായി. ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഹരിത ടൗണുകളും ഹരിത ടൂറിസം കേന്ദ്രങ്ങളും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കണം. ജലസ്രോതസ്സുകൾ വീണ്ടെടുത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കി ടാങ്കർ ലോറിയിലൂടെയുള്ള കുടിവെള്ള വിതരണം മൂന്നുവർഷത്തിനുള്ളിൽ നിർത്തലാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളത്തിനായി ജലസുരക്ഷാ സമീപന രേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ജലസുരക്ഷാ സമീപന രേഖ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐഎഎസ് ഏറ്റുവാങ്ങി. വിഴിഞ്ഞം വൻ വികസന സാധ്യതകളാണ് സംസ്ഥാനത്ത് തുറന്നിടുന്നത്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാനത്ത് മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു.








0 comments