'എമ്പുരാൻ' സെൻസർ ബോർഡിന് വീഴ്‌ച പറ്റിയെന്ന് ബിജെപി കോർകമ്മിറ്റി യോഗം

തിരുവനന്തപുരം: സംസ്ഥാനത്തും പുറത്തും മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയ്‌ക്കെതിരെ ക്യാമ്പയിൻതുടർന്ന് സംഘപരിവാർ. ഗുജറാത്തിൽ കലാപം നടത്തിയാണ് സംഘപരിപാർ രാജ്യം ഭരിക്കുന്നതെന്ന് പറഞ്ഞതാണ് വിദ്വേഷ പ്രചരണത്തിന് കാരണം. വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിലും സിനിമ ചർച്ചയായി. സെൻസർ ബോർഡിന് വീഴ്‌ച പറ്റിയെന്നും ആർഎസ്‌എസ് നോമിനികളായ അംഗങ്ങൾക്ക് ജാഗ്രത കുറവുണ്ടായെന്നുമാണ് വിമർശം. സംഘടനാ തലത്തിൽ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
ഒരു സിനിമയെയും ബിജെപി എതിർക്കുന്നില്ലെന്നായിരുന്നു കോർകമ്മറ്റിയോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി സുധീറും സെക്രട്ടറി എസ് സുരേഷും പറഞ്ഞത്. ‘ സിനിമ സിനിമയായി പോകും. സിനിമയ്ക്ക് എതിരെ ഒരു ക്യാമ്പയിനും ഇല്ല. ആസ്വാദകൻ എന്ന നിലയിൽ ആർക്കും അഭിപ്രായം പറയാം. അത് അവരുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമാ’ണെന്നും ഇരുവരും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സിനിമയ്‌ക്ക് ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇട്ട പോസ്‌റ്റിനെ വിമർശിച്ച് ഒരുവിഭാഗം ബിജെപി, സംഘപരിവാർ പ്രവർത്തകർരംഗത്തെത്തുകയും ചെയ്‌തു. അതിനിടെ മലയാളത്തിലെ ബിഗ്‌ബജറ്റ് പാൻ ഇന്ത്യൻ സിനിമ മികച്ച കലക്‌ഷൻ നേടി മുന്നേറുകയാണ്.









0 comments