ആടിയും പാടിയും അധ്യാപകരെത്തുന്നു; ക്ലാസ് മുറികളിൽ പഠനം ഇനി വേറെ ലെവൽ


റഷീദ് ആനപ്പുറം
Published on May 20, 2025, 06:45 PM | 2 min read
കളിച്ച് രസിച്ച് പഠിക്കണം എന്നതാണ് പുതിയ പാഠ്യപദ്ധതി മുന്നോട്ട് വെക്കുന്ന സമീപനം. കുട്ടികളുടെ ബുദ്ധിപരവും വൈകാരികവുമായ മാനം വളർത്തുകയാണ് ഇതിന്റെ സവിശേഷത. പാഠ്യപദ്ധതിയിൽ ഉള്ളതിന് പുറമെ സെൽഫ് ലേണിംഗും ഇവിടെ നടക്കും. ഭാഷ, ഗണിതം, ശാസ്‌ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങൾ വിശകലനം ചെയ്‌ത് കുട്ടികൾക്ക് പഠിക്കാനാകും.
തിരുവനന്തപുരം : വിരസമായ പഠനം ഇനി മറക്കാം; പാൽപായസംപോലെ മാധുര്യമുള്ള പഠനത്തിന്റെ ആഹ്ലാദാരവങ്ങൾ ഇനി ക്ലാസ് മുറികളെ സർഗാത്മകമാക്കും. പാടിയും ആടിയും വരച്ചും അഭിനയിച്ചും കളിച്ചും അതിനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകർ. ക്ലസിൽ ഗൗരവം നടിക്കുന്ന അധ്യാപകരുടെ കലാപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ട് വിസ്‌മയിച്ചിരിക്കുകയാണ് കുട്ടികൾ. പരിശീലനത്തിന്റെ ഇടവേളകളിൽ റീൽസ് എടുത്തും അധ്യാപകർ പുതിയ വൈബ് സൃഷ്‌ടിക്കുന്നു.
അവധിക്കാല പരിശീലത്തിന്റെ ഭാഗമായാണ് അധ്യാപകരുടെ ഈ കലാപരിപാടികൾ.
ആർട് ഇന്റഗ്രേറ്റഡ് എജുക്കേഷനാണ് പുതിയ പാഠ്യപദ്ധതി സമീപനം. കളിച്ച് രസിച്ച് പഠിക്കണം എന്നതാണ് പുതിയ പാഠ്യപദ്ധതി മുന്നോട്ട് വെക്കുന്ന സമീപനം. കുട്ടികളുടെ ബുദ്ധിപരവും വൈകാരികവുമായ മാനം വളർത്തുകയാണ് ഇതിന്റെ സവിശേഷത. പാഠ്യപദ്ധതിയിൽ ഉള്ളതിന് പുറമെ സെൽഫ് ലേണിംഗും ഇവിടെ നടക്കും. ഭാഷ, ഗണിതം, ശാസ്‌ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങൾ വിശകലനം ചെയ്‌ത് കുട്ടികൾക്ക് പഠിക്കാനാകും. അത്തരം പഠന രീതിയിലേക്ക് അധ്യാപകരെ കൊണ്ടു വരികയാണ് പരിശീലത്തിൽ കളികളും പാട്ടും അഭിനയവും വരയുമെല്ലാം ഉൾപ്പെടുത്തിയത്. ഇതെല്ലാം ക്ലാസ്‌മുറികളിൽ വലിയ മാറ്റം വരുത്തുന്നു.
ക്ലസ് മുറികളിലെ വിരസമായ പഠനം വിദ്യാഭ്യാസ പ്രക്രിയയിൽനിന്ന് കുട്ടികളെ അകറ്റുന്നു എന്ന പരാതിക്ക് പരിഹാരമായാണ് ക്ലാസ് മുറികളെ സർഗാത്മമാക്കാനുള്ള തീരുമാനം. അധ്യാപക പരിശീലന മൊഡ്യൂൾ എസ്‌സിഇആർടി ആ രീതിയിൽ പരിഷ്‌കരിച്ചു.
ക്ലാസ് മുറികളിലെ വിരസമായ പഠനം വിദ്യാഭ്യാസ പ്രക്രിയയിൽനിന്ന് കുട്ടികളെ അകറ്റുന്നു എന്ന പരാതിക്ക് പരിഹാരമായാണ് ക്ലാസ് മുറികളെ സർഗാത്മകമാക്കാനുള്ള തീരുമാനം. അധ്യാപക പരിശീലന മൊഡ്യൂൾ എസ്‌സിഇആർടി ആ രീതിയിൽ പരിഷ്‌കരിച്ചു. പല പാഠഭാഗങ്ങളും കൊച്ച് സ്‌കിറ്റുകളാക്കി പരലിശീലിപ്പിക്കുന്നു. നൃത്തരൂപത്തിലും കളികളിലൂടെയും പഠിപ്പിക്കുന്നതിലും പരിശീലനം നൽകുന്നു. കവിതകൾ കാവ്യാവിഷ്‌കാരമായി കുട്ടികളെ പഠിപ്പിക്കാൻ പരിശീലിപ്പിക്കും. സൂംബയും അധ്യാപകർ പരിശീലിക്കുന്നുണ്ട്.
റീൽസിൽ വൈറലായി അധ്യാപകർ
മമ്മൂട്ടിയുടെ ജോണിവാക്കർ സിനിമയിലെ ‘ശാന്തമീ രാത്രിയിൽ ’ എന്ന് തുടങ്ങുന്ന പാട്ടിനൊപ്പിച്ചുള്ള റീൽസ് ഇന്ന് ട്രെൻഡാണ്. ‘തുടരും’ എന്ന മോഹൻലാലിന്റെ പുതിയ ചിത്രത്തിൽ ഈ പാട്ട് വന്നതോടെയാണ് സോഷ്യൽ മീഡിയയില്‍ ഈ പാട്ടിന്റെ റീൽസ് നിറഞ്ഞത്. പരിശീലനത്തിന്റെ ഇടവേളകളിൽ നമ്മുടെ അധ്യാപകരും ഈ പാട്ടിനൊപ്പിച്ച് ആടിയും പാടിയും റീൽസുണ്ടാക്കി വൈറലായി. ന്യൂജൻ അധ്യാപകർ മാത്രമല്ല, സീനിയർ അധ്യാപകരും മത്സരിച്ചാണ് റീൽസിൽ അഭിനയിച്ചത്. മറ്റു പല വൈറൽ പാട്ടുകളുടെ റീൽസും തയ്യാറാക്കിയിട്ടുണ്ട്. മെഡ്യൂളിന്റെ ഭാഗമല്ലാത്ത ഇത്തരം റീൽസുകൾ ഇടവേള സമയങ്ങളിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് അധ്യാപകർ പറഞ്ഞു.
റീൽസുകൾ കണ്ട് ‘ഇതൊക്കെ എവിടെയായിരുന്നു ടീച്ചറേ...’ എന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക്‌മുമ്പിൽ ‘ഇതൊക്കെ എന്ത് , ഇനി പലതും കാണാനിരിക്കുന്നുള്ളു മക്കളെ’ എന്ന മട്ടിലാണ് അധ്യാപകർ.









0 comments