ഇ ഡി കൈക്കൂലി കേസ്: മൂന്ന് പ്രതികൾക്കും ജാമ്യം

മുവാറ്റുപുഴ: കേസ് ഒതുക്കാൻ ഇ ഡി ഉദ്യോഗസ്ഥർ കശുവണ്ടിവ്യവസായിയിൽനിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യം. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉപാധികളോടെ പ്രതികളായ തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നിവർക്ക് ജാമ്യം അനുവദിച്ചത്. അടുത്ത ഏഴ് ദിവസം പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. കസ്റ്റഡി നീട്ടി നൽകണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല.
കശുവണ്ടിവ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റിൽനിന്ന് 2024-ൽ സമൻസ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വർഷങ്ങൾക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. നൽകാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ഏജന്റ് എന്ന നിലയ്ക്ക് വിൽസൺ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാൻ വീണ്ടും സമൻസ് അയപ്പിക്കാമെന്നും പറഞ്ഞു.
മെയ് 14ന് പരാതിക്കാരന് സമൻസ് ലഭിച്ചതായി വിജിലൻസ് പറഞ്ഞു. തുടർന്ന് വിൽസണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡിൽ നേരിൽ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടിൽ നൽകാനും രണ്ടുലക്ഷം രൂപ നേരിട്ട് തന്നെ ഏൽപ്പിക്കാനും വിൽസൺ നിർദേശിച്ചു. 50,000 രൂപകൂടി അധികമായി നൽകണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നൽകി. ഇതിനുപിന്നാലെയാണ് വ്യവസായി വിജിലൻസിനെ സമീപിച്ചത്. എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വ്യാഴം പകൽ മൂന്നിന് എറണാകുളം പനമ്പിള്ളി നഗറിൽ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിൽസണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്‌തു. അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരുടെ നിർദേശ പ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് വ്യക്തമായി.
0 comments