ധീരജ് വധം ; കൊല്ലാനുപയോഗിച്ച കത്തി കണ്ടെന്ന് മുന്‍ യൂത്ത് കോൺഗ്രസ് നേതാവ്

അജിൻ അപ്പുക്കുട്ടൻ
Published on Jan 25, 2025, 12:14 AM | 1 min read
കട്ടപ്പന : എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി താൻ കണ്ടുവെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ നിർണായക വെളിപ്പെടുത്തൽ. ഡീൻ കുര്യാക്കോസ് എംപിയുടെ മുൻ പേഴ്സണൽ സ്‌റ്റാഫും യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം മുൻ സെക്രട്ടറിയുമായ ഇരട്ടയാർ സന്ത്യാട്ടുപടവിൽ സെബിൻ എബ്രഹാമാണ് ‘സ്റ്റോറീസ് ബൈ സെബിൻ’ എന്ന ബ്ലോഗിൽ പൊളിട്രിക്കൽ കുമ്പസാരം എന്ന പേരിൽ എഴുതിയക്കുറിപ്പിൽ വെളിപ്പെടുത്തൽ നടത്തിയത്.
‘മറ്റൊരുകേസിന്റെ വിചാരണയ്‌ക്കുശേഷം കോടതിയിൽനിന്ന് രണ്ടു യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം കാറിൽ വരുന്നതിനിടെ ഇവരിൽ ഒരാൾ കൊലയ്‌ക്കുപയോഗിച്ച കത്തി പുറത്തെടുത്ത് കാട്ടി. ഇത് ഏതാണെന്ന് മനസിലായോ’ എന്നും മുൻ സഹപ്രവർത്തകൻ ചോദിച്ചതായും കത്തിയുടെ രൂപവും അടയാളവും ഇന്നും കൃത്യമായി ഓർമയിലുണ്ടെന്നും കുറിപ്പിലുണ്ട്. പ്രതികളിലൊരാൾ അക്കാലത്ത് പോക്കറ്റിലൊതുങ്ങുന്ന ചെറിയ ആയുധങ്ങൾ കൊണ്ടുനടക്കാറുണ്ടായിരുന്നുവെന്നും സെബിൻ വെളിപ്പെടുത്തി.
പ്രതിയെ ഒളിവിൽ പാർപ്പിച്ചവർക്കുള്ള ബന്ധം ഉപയോഗിച്ച് കൊലചെയ്യാൻ ഉപയോഗിച്ച ആയുധം സംഭവസ്ഥലത്തുനിന്ന് മാറ്റിയതായും ബ്ലോഗിൽ പറയുന്നു. കുറിപ്പിലുടനീളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വെളിപ്പെടുത്തലുകളുണ്ട്.









0 comments