എൻ എം വിജയന്റെയും മകന്റെയും മരണം: ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്


സ്വന്തം ലേഖകൻ
Published on Jan 24, 2025, 05:10 PM | 1 min read
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ വീട് റെയ്‌ഡ് ചെയ്‌ത് പൊലീസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘം കസ്‌റ്റഡിയിലുണ്ടായിരുന്ന എംഎൽഎയേയുംകൊണ്ട് വെള്ളി പകൽ ഒന്നരയോടെയാണ് കേണിച്ചിറയിലെ വീട്ടിലെത്തി റെയ്‌ഡ് ചെയ്‌തത്. ഒരുമണിക്കൂറോളം നീണ്ടു. ചില സുപ്രധാന രേഖകൾ പരിശോധിക്കുേകയും പകർപ്പുകൾ എടുക്കുകയും ചെയ്‌തു.
രാവിലെ പത്തോടെ കൽപ്പറ്റ പുത്തൂർവയലിലെ പൊലീസ് ക്യാമ്പിലെത്തിയ ബാലകൃഷ്‌ണനെ കസ്‌റ്റഡയിൽ എടുത്ത് പകൽ ഒന്നുവരെ ചോദ്യം ചെയ്‌തു. പിന്നീടാണ് വീട് റെയ്‌ഡിനായി കൊണ്ടുപോയത്. വ്യാഴാഴ്‌ച എംഎൽഎയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്‌തു. ഇതിന്റെ തുടർചോദ്യങ്ങളും കേസിലെ മൂന്നാം പ്രതി കെ കെ ഗോപിനാഥന്റെ വീട്ടിൽനിന്നും ഡിസിസി ഓഫീസിൽനിന്നും അന്വേഷകസംഘം കണ്ടെത്തിയ രേഖകളിൽ കൂടുതൽ വ്യക്തതയ്‌ക്കായുള്ള ചോദ്യങ്ങളുമുണ്ടായി. ശനിയാഴ്‌ചയും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുന്നു. അറസ്‌റ്റും ഉണ്ടാകും. എംഎൽഎ ഓഫീസിൽ തെളിവ് ശേഖരിക്കുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പൊലീസ് പ്രതിയേയുംകൊണ്ട് വീട്ടിലേക്കാണ് പോയത്.
വിജയന്റെ മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന് പിരിച്ചുവിട്ടപ്പോൾ മറ്റൊരാളെ നിയമിക്കാൻ ശുപാർശക്കത്ത് നൽകിയിരുന്നതായി കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ എംഎൽഎ സമ്മതിച്ചു.
Related News

0 comments