എൻ എം വിജയന്റെയും മകന്റെയും മരണം; ഐ സി ബാലകൃഷ്ണനെ ഇന്നും ചോദ്യം ചെയ്യും

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ യെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ രാവിലെ 11 മണിയോടെ ഐ സി ബാലകൃഷ്ണൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ആറ് മണിക്കൂറുകളോളം ചോദ്യം ചെയ്ത് എംഎൽഎയെ വിട്ടയച്ചെങ്കിലും ഇന്നും ചോദ്യം ചെയ്യൽ തുടരും എന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം പുത്തൂർ വയൽ പൊലീസ് ഹെഡ് ക്വാർട്ടർ ക്യാമ്പിലാണ് ഐ സി ബാലകൃഷണനെ ചോദ്യം ചെയ്യുന്നത്.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ എൻ എം വിജയന്റെ മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന് പിരിച്ചുവിട്ട് മറ്റൊരാളെ നിയമിച്ചതിലെ പങ്ക് എംഎൽഎ സമ്മതിച്ചു. പുതിയ ആളെ നിയമിക്കാനുള്ള ശുപാർശക്കത്ത് തന്റേതാണെന്നാണ് സമ്മതിച്ചത്. ഇതിന് എംഎൽഎ പണം വാങ്ങിയെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു.
കടബാധ്യത പരിഹരിക്കണം എന്നാവശ്യപ്പെട്ട് വിജയൻ, ഡിസിസി പ്രസിഡന്റുമായും എംഎൽഎയുമായും നടത്തിയ ഫോൺ സംഭാഷണത്തിലെ ചോദ്യങ്ങളിൽ ഉത്തരമുണ്ടായില്ല. മുൻകൂർ ജാമ്യവ്യവസ്ഥയിൽ കോടതി അനുമതിപ്രകാരമാണ് മൂന്നുദിവസത്തെ ചോദ്യംചെയ്യൽ വ്യാഴാഴ്‌ച തുടങ്ങിയത്. രാവിലെ പത്തിന് കസ്റ്റഡിക്ക് വിധേയനാകണമെന്ന മുൻകൂർജാമ്യ ഉപാധി തെറ്റിച്ച് 10.45നാണ് എംഎൽഎ എത്തിയത്. ചോദ്യംചെയ്യൽ നാലുമണിവരെ തുടർന്നു. കോഴ ഇടപാടിന്റെ രേഖ കണ്ടെത്താൻ ഇന്ന് എംഎൽഎ ഓഫീസിൽ തെളിവ് ശേഖരണം നടത്തിയേക്കും.
Related News

0 comments