നേതാക്കളെ വെള്ളപൂശി തിരുവഞ്ചൂർ സമിതി

സ്വന്തം ലേഖകൻ
Published on Jan 26, 2025, 05:10 AM | 1 min read
തിരുവനന്തപുരം വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ വെള്ളപൂശി കെപിസിസി നിയോഗിച്ച സമിതി. പാർടി നേതൃത്വം മതിയായ ജാഗ്രത കാട്ടിയില്ലെന്ന് മാത്രമാണ് റിപ്പോർട്ടിലെ വിമർശം. കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സമിതി പ്രാഥമിക റിപ്പോർട്ടാണ് നൽകിയത്.
വിജയന്റെയും മകന്റെയും മരണത്തിൽ ഏതെങ്കിലും നേതാവിന് പങ്കുള്ളതായി റിപ്പോർട്ടിൽ പറയുന്നില്ല. തുടക്കംമുതൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ നേതൃത്വം ന്യായീകരിച്ചതിനാൽ സമിതിയുടെ റിപ്പോർട്ട് പ്രഹസനമാകുകയായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നും അതിനാൽ പാർടി ഇടപെടൽ വേണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കുടുംബത്തിന്റെ പരാതിയിൽ എന്തുനടപടി വേണമെന്ന് പരാമർശമില്ല. ടി എൻ പ്രതാപൻ, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതി ബത്തേരിയിലെത്തി എൻ എം വിജയന്റെ മകനെ കണ്ടെങ്കിലും പരാതി നൽകിയവരെ കാണാനോ കൂടുതൽ പേരിൽനിന്ന് തെളിവെടുക്കാനോ ശ്രമിച്ചില്ല. യുഡിഎഫിന്റെ വനസംരക്ഷണയാത്ര വയനാട്ടിൽ എത്തുംമുമ്പ് റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചതിനാൽ റിപ്പോർട്ട് തട്ടിക്കൂട്ടുകയായിരുന്നുവെന്നാണ് വിവരം.









0 comments