കൗൺസിലറുടെ ആത്മഹത്യ: സഹകരണസംഘം തട്ടിപ്പില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐ എം

തിരുവനന്തപുരം: തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐ എം. ശനി രാവിലെയാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ കൗൺസിലർ കെ അനിൽകുമാർ ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. തിരുവനന്തപുരം ഫാം ടൂർ സഹകരണ സംഘത്തിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് മരണത്തിലേക്ക് വഴി വച്ചതെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് വ്യക്തമാക്കുന്നു. ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധിയിൽ ബിജെപി സംരക്ഷിച്ചില്ലയെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ആരാണ് സഹകരണ സംഘത്തിൽ സാമ്പത്തിക തിരിമറി നടത്തിയതെന്ന വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മരണം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിൽ കയ്യേറ്റം ചെയ്‌തത് അപലപനീയമാണ്. ബിജെപിക്ക് പലതും മറച്ചു പിടിക്കാനുള്ളതുകൊണ്ടാണ് അക്രമം അഴിച്ചുവിട്ട് ക്യാമറകൾ ഉൾപ്പെടെ തല്ലി തകർക്കാൻ ഇവർ തയ്യാറായത്. അനിൽകുമാറിൻ്റെ ആത്മഹത്യയുടെ ഭാഗമായി ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിലെ തട്ടിപ്പിൽ ബിജെപി ജില്ല-സംസ്ഥാന നേതാക്കളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വാർഡുകളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് വി ജോയ് പ്രസ്താവനയിൽ അറിയിച്ചു.









0 comments