വനനിയമ ഭേദഗതിയിലെ ആശങ്ക പരിഹരിക്കാതെ മുന്നോട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വന നിയമ ഭേദഗതിയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ സർക്കാർ മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യപുരോഗതി ഉറപ്പാക്കി പ്രകൃതിയെ സംരക്ഷിച്ചായിരിക്കും നിയമം ഭേദഗതി ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി. വന്യമൃഗാക്രമണത്തിൽ മരിച്ച സരോജിനിക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം തുടങ്ങിയത്.
വന്യജീവി ആക്രമണം തടയാനുള്ള പ്രധാന തടസം കേന്ദ്രനിയമമാണ്. സംസ്ഥാനസർക്കാരിന് നിയമം ഭേദഗതി ചെയ്യാനാവില്ല. ജനസാന്ദ്രത കണക്കിലെടുക്കുന്ന വനനിയമം വേണം. അക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിൽപ്പോലും പരിമിതികളുണ്ട്. മയക്കുവെടി വെക്കാനുള്ള ഉത്തരവിന് പോലും കാലതാമസം വരുന്നത് നിയമത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലാണ്. സംസ്ഥാന വികാരം മനസിലാക്കി കേന്ദ്രം ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വന്യജീവികളെ വെടിവച്ച് കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നില്ല. കേന്ദ്ര നിയമങ്ങളിൽ ഭേദഗതി വരുത്താൻ സംസ്ഥാനത്തിന് പരിധിയുണ്ട്. ആനയെ നിയന്ത്രിക്കാനും ഒരുപാട് മാർഗനിർദേശങ്ങളാണ് നിലവിലെ വന നിയമത്തിലുള്ളത്. കേന്ദ്രത്തിന്റെ അനുവാദമില്ലാതെ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാൻ അവകാശമില്ല.
1961ലെ കേരള വനനിയമത്തിന്‍റെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ൽ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അനധികൃതമായി വനത്തിൽ കയറുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. ഇപ്പോള്‍ ഭേദഗതിയിൽ ആശങ്കകൾ ഉയരുന്നുണ്ട്. അത്തരം ആശങ്കകള്‍ പരിഹരിക്കാതെ സർക്കാർ മുന്നോട്ട് നീങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കും
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അസിസ്റ്റന്‍റ് സര്‍ജന്‍ 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ്-2 150, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 250, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 135 എന്നിങ്ങനെയാണിത്. നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്‍റ് സര്‍ജന്‍ ഒഴികെയുള്ള തസ്തികകള്‍ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണ്.
ശബരിമല
ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ഭംഗിയായി സമാപിച്ചിരിക്കുകയാണ്. അയ്യപ്പഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തീര്‍ത്ഥാടനം സാധ്യമാക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കിയത്. അതില്‍ ഭക്തര്‍ സംതൃപ്തരാണ് എന്നാണ് മനസിലാക്കുന്നത്.
തീര്‍ത്ഥാടന ക്രമീകരണങ്ങളില്‍ അനുഭവസമ്പന്നരെ ഉള്‍പ്പെടുത്തി വരുത്തിയ മാറ്റങ്ങളും, വെര്‍ച്വല്‍ ക്യൂവും ഒപ്പം തത്സമയ ബുക്കിംഗ് ഏര്‍പ്പെടുത്തിയതും മണിക്കൂറുകള്‍ നീളാതെ ദര്‍ശന സൗകര്യം ലഭ്യമാക്കിയതുമൊക്കെ സുഖദര്‍ശനത്തിന് ഇടയാക്കിയ കാരണങ്ങളാണ്.
ഈ സീസണില്‍ അരക്കോടിയോളം പേരാണ് ശബരിമല സന്ദര്‍ശിച്ചത്. പ്രതിദിനം 90000ന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. അതില്‍ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
തീര്‍ത്ഥാടന സീസണ്‍ വിജയപ്രദമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു.
ഈ ഒരു തീര്‍ത്ഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല, 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സന്നിധാനത്തിന്‍റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് തയ്യാറാക്കിയ ലേഔട്ട് പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു.
സന്നിധാനത്തിന്‍റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 203439 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്









0 comments