വേടൻ്റെ പാട്ടിനെ കുറിച്ച് പഠിക്കാൻ എം എം ബഷീറിനെ ചുമതലപ്പെടുത്തി കലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: വേടൻ്റെ പാട്ട് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് പഠിക്കാൻ ഡോ. എം എം ബഷീറിനെ ചുമതലപ്പെടുത്തി കലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ. വേടൻ്റെ സംഗീതം പാഠ്യവിഷയമാക്കിയത് സംബന്ധിച്ച് ചാൻസിലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രനോട് റിപ്പോർട്ട് തേടിയിരുന്നു. ബിജെപിയുടെ സിൻഡിക്കേറ്റംഗം എ കെ അനുരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട് തേടിയത്.
വിഷയം പഠിച്ച് റിപ്പോർട്ട് നൽകാനാണ് വി സിയോട് ചാൻസിലർ ആവശ്യപ്പെട്ടിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കലിക്കറ്റ് സർവ്വകലാശാല മലയാള പഠന വിഭാഗം തലവനായിരുന്ന ഡോ. എം എം ബഷീറിനോട് വിഷയം പഠിച്ച് റിപ്പോർട്ട് തരാൻ വി സി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോർട്ടനുസരിച്ചായിരിക്കും ചാൻസിലർക്ക് മറുപടി നൽകുക.
നാല് വർഷ ബിരുദ കോഴ്സിൻ്റെ മൂന്നാം സെമസ്റ്റർ ബിഎ മലയാള പുസ്തകത്തിലാണ് താരതമ്യ പഠനത്തിനായി മൈക്കിൾ ജാക്സൻ്റ റാപ്പ് സംഗീതത്തിനൊപ്പം വേടൻ്റെ സംഗീതവും നൽകിയിരിക്കുന്നത്. വേടൻ്റെ " ഭൂമി ഞാൻ വാഴുന്നിടം '' എന്ന ഗാനമായിരുന്നു ഉൾപ്പെടുത്തിയത്. വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനമാണ് ഈ സംഗീതത്തിൻ്റെ ഉള്ളടക്കം.
മൈക്കിൾ ജാക്സൻ്റെ ' ദെ ഡോണ്ട് കെയർ എബൗട്ട് അസ് എന്ന ഗാനമാണ് ഉൾപ്പെടുത്തിയത്. പ്രതിഷേധ സമരങ്ങളിലും ആഫ്രിക്കൻ - അമേരിക്കൻ ജനവിഭാഗങ്ങളിലെ കറുത്തവർക്കെതിരെ നടക്കുന്ന സംഘടിതമായ അക്രമണങ്ങൾ, വർണ വിവേചനം എന്നിവക്കെതിരെയുള്ള പ്രതിഷേധങ്ങളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ഗാനമായിരുന്നു.
അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരമ്യഠനമാണ് ഇവ രണ്ടും ഉൾപ്പെടുത്തിയതിൻ്റെ ഉദ്ദേശം. നിലവിൽ വിദ്യാർഥികൾ ഇവ പഠിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റ് ബിരുദ വിദ്യാർഥികൾക്കും മൈനർ പേപ്പറായി വേടൻ്റെ പാട്ട് പഠിക്കാനാവും. ബിജെപി സിൻഡിക്കേറ്റംഗം എ കെ അനുരാജ് ചാൻസിലർക്ക് നൽകിയതുപോലെ തന്നെ വൈസ് ചാൻസിലർക്കും പരാതി നൽകിയിരുന്നു.









0 comments