50,000 രൂപ കൈക്കൂലി കാനറാ ബാങ്ക് കരാര്‍ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കരാര്‍ ജീവനക്കാരൻ വിജിലൻസ് പിടിയിൽ. കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കരാര്‍ അടിസ്ഥാനത്തിൽ കൺകറന്റ് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന കെ സുധാകരനാണ് 5000 രൂപ കൈക്കൂലി വാങ്ങവെ എറണാകുളം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെടുന്നവരെ കുടുക്കാനായുള്ള ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് പദ്ധതിയുടെ ഭാഗമായാണ് ഇയാളെ പിടികൂടിയത്.
എറണാകുളം പനമ്പള്ളി നഗർ സ്വദേശിയായ പരാതിക്കാരനെ ഭീഷണിപ്പെടുത്തായാണ് സുധാകരൻ കൈക്കൂലി ആവശ്യപ്പെട്ടത്. മാവേലിക്കരയിലുള്ള കാനറാ ബാങ്കിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പരാതിക്കാരൻ ലോൺ എടുത്തിരുന്നു. പരാതിക്കാരന്റെ ലോൺ അക്കൗണ്ട് 1.40 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് ആയതായെന്നും ഓഡിറ്റ് ചെയ്തതിൽ തിരിമറി നടന്നിട്ടുണ്ടെന്നും റീ ഓഡിറ്റ് നടത്താതിരിക്കാൻ ആറ് ലക്ഷം രൂപ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ ഇത് കിട്ടാക്കടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൈക്കൂലി നൽകാത്തതിനാൽ പല പ്രാവശ്യം ഫോണിൽ വിളിച്ച് ഭീക്ഷണി തുടരുകയും ചെയ്തു. ഇതോടെ ഏപ്രിൽ 18ന് പതിനായിരും രൂപ ഗൂഗിൾ പേയായി അയച്ചു കൊടുത്തു. എന്നാൽ ബാക്കി പണം വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് മധ്യമേഖല പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
വിജിലൻസിന്റെ നിർദേശപ്രകാരം ശനിയാഴ്ച വൈകുന്നേരം കൊല്ലം ചിന്നക്കടയിലെ സ്വന്തം വീടിനോട് ചേർന്നുള്ള ഓഫീസ് റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് സുധാകരൻ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
സുധാകരൻ കരാർ അടിസ്ഥാനത്തിൽ കൺകറന്റ് ഓഡിറ്റായി നിയമിക്കപ്പെട്ട ആളാണെന്നും ബാങ്കിംഗ് പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെമില്ലെന്നും കാനറാ ബാങ്ക് ജനറൽ മാനേജർ സുനിൽ കുമാർ അറിയിച്ചു.









0 comments