print edition പുതിയ ബ്രഹ്മപുരം ; കുന്നോളം സൽപ്പേര്

ജെയ്‌സൺ ഫ്രാൻസിസ്
Published on Nov 15, 2025, 03:00 AM | 1 min read
കൊച്ചി
മാനംമുട്ടെ മാലിന്യമലകൾ, മൂക്കുപൊത്തിക്കുന്ന ദുർഗന്ധം, അടിക്കടി തീപിടിത്തത്തിൽ വമിക്കുന്ന വിഷപ്പുകയിൽ ശ്വാസംമുട്ടി നാട്.. അതെ, കൊച്ചിയുടെ ദുഷ്‌പേരായിരുന്നു ‘ബ്രഹ്മപുരം’. എന്നാൽ, എൽഡിഎഫ് നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ഇത് മാറ്റാനുറച്ച് ഇറങ്ങിയതോടെ ബ്രഹ്മപുരം കേരളത്തിന്റെ സൽപ്പേരായി. മാലിന്യസംസ്‌കരണത്തിന്റെ മഹാമാതൃകയായി. പതിറ്റാണ്ടുകളായി കുന്നുകൂടിയ മാലിന്യമലകൾ ഇടിച്ചുനിരത്തി ബയോമൈനിങ്ങിലൂടെ ആ സ്ഥലം വീണ്ടെടുത്തു. ബയോമൈനിങ് 99 ശതമാനം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരം 706.55 കോടിയുടെ പദ്ധതികളും നടപ്പാക്കും.

കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ജൈവമാലിന്യം സംസ്‌കരിച്ച് ബയോഗ്യാസാക്കുന്ന സിബിജി (കംപ്രസ്ഡ് ബയോഗ്യാസ്) പ്ലാന്റ് ഇവിടെ സ്ഥാപിച്ചു. ബിപിസിഎൽ സഹകരണത്തോടെയാണിത്. ട്രയൽ റൺ വിജയകരമായി. പ്രവർത്തനം ഉടൻ. ദിവസം 150 ടൺ മാലിന്യം സംസ്കരിച്ച് 15 ടൺ ബയോഗ്യാസ് ഉൽപ്പാദിപ്പിക്കും. ഇത് പൈപ്പ്‌ലൈൻ വഴി കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ എത്തിക്കും. പുറമേ 100 ടൺ ജൈവമാലിന്യം സംസ്‌കരിക്കാവുന്ന ബിഎസ്‌എഫ് (ബ്ലാക്ക് സോൾജ്യർഫ്‌ളൈ) പ്ലാന്റുമുണ്ട്.










0 comments