കെനിയ ബസ് അപകടം: നാല് പേരുടെ മൃതദേഹം സംസ്കരിച്ചു

റിയ ആൻ, മകൾ ടൈറ റോഡ്രിഗസ്, റൂഹി മെഹ്റിൻ, ജസ്‌ന
കൊച്ചി: കെനിയയിൽ ബസ് അപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം പൂര്‍ത്തിയായി. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് പൂര്‍ത്തിയായത്. വാഹനാപകടത്തിൽ അഞ്ച് മലയാളികളായിരുന്നു മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് രാവിലെയാണ് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് നെടുമ്പാശ്ശേരിയിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ആദരാഞ്ജലി അർപ്പിച്ചു.
കെനിയയിൽ ബസ് അപകടത്തിൽ മരിച്ചവർക്ക് മന്ത്രി പി രാജീവ് അന്ത്യോപചാരം അർപ്പിക്കുന്നു.
കെനിയയിൽനിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടലിനെതുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചിരുന്നു. കെനിയയിൽനിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർമുമ്പാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നിരുന്നു.
ജൂൺ ഒൻപതിന് ഇന്ത്യൻ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയൻ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടത്. ഖത്തറിൽ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണിവർ. നെയ്റോബിയിൽ നിന്നും 150 കിലോമീറ്റർ അകലെ ന്യാൻഡാരുവ പ്രവിശ്യയിലെ ഓൾ ജോറോറോക്ക്-നകുരുവിലായിരുന്നു അപകടം.
0 comments