തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ

കൊല്ലപ്പെട്ട ഹേമചന്ദ്രന്‍, അറസ്റ്റിലായ ഫിജോ ജോണ്‍
തൃശൂർ: ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബാർ ജീവനക്കാരനെ യുവാവ് കുത്തി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 11.40 ആയിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി സ്വദേശി ഹേമചന്ദ്രൻ (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അളഗപ്പനഗർ സ്വദേശി ഫിജോ ജോണി (40)നെ മണിക്കൂറുകൾക്കകം പുതുക്കാട് പോലീസ് പിടികൂടി.
ഞായറാഴ്ച ഉച്ചക്ക് ബാറിൽ എത്തിയ യുവാവ് നിരന്തരം ടച്ചിങ് വാങ്ങിച്ചതിന് ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് ജീവനക്കാരെ വെല്ലുവിളിച്ചാണ് ബാറിൽ നിന്നും ഇറങ്ങിപ്പോയത്. എന്നാൽ ടച്ചിങ്സ് തർക്കത്തിൽ കൊല്ലപ്പെട്ട ഹേമചന്ദ്രൻ ഇടപെട്ടില്ലായിരുന്നു. ബാർ അടച്ചതിനു ശേഷം സമീപത്തെ തട്ടുകടയിൽ നിന്നും ചായകുടിച്ച ഹേമചന്ദ്രൻ തിരിച്ച് ബാറിലേക്ക് കയറുന്നതിനിടയായിരുന്നു ആക്രമണം.
ബാറിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ ഹേമ ചന്ദ്രനെ പിന്തുടർന്ന യുവാവ് യാതൊരു പ്രകോപനവും ഇല്ലാതെ കത്തികൊണ്ട് കഴുത്തിൽ കുത്തി ഓടിപ്പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹേമചന്ദ്രനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









0 comments