ബജ്‌രംഗ്‌ദൾ ആരോപണം അടിസ്ഥാനരഹിതം, അവർ നിരപരാധികൾ

സിസ്റ്റർ പ്രീതി മേരിയുടെ അച്ഛൻ വർക്കി, അമ്മ മേരി എന്നിവർ ഛത്തീസ്‌ഗഡിലുണ്ടായ കാര്യങ്ങൾ വിവരിക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 28, 2025, 02:29 AM | 1 min read
കൊച്ചി: കന്യാസ്ത്രീകൾക്കെതിരെ ഛത്തീസ്ഗഡിലെ ബജ്‌രംഗ്‌ദളുകാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളും സഹോദരനും. അവർ നിരപരാധികളാണെന്നും മോചിപ്പിക്കണമെന്നും സിസ്റ്റർ പ്രീതി മേരിയുടെ അച്ഛൻ എളവൂർ മാളിയേക്കൽ വർക്കി, അമ്മ മേരി എന്നിവർ പറഞ്ഞു. ഏഴു മക്കളിൽ മൂത്തയാളാണ് സിസ്റ്റർ പ്രീതി മേരി (53). 25 വർഷമായി ഉത്തരേന്ത്യയിലാണ്. രണ്ടുമാസംമുമ്പ് ജബൽപുരിൽനിന്ന് മധ്യപ്രദേശിലെ ഗുഹാലിയ മഠത്തിലേക്ക് സ്ഥലംമാറ്റമായി.
ഈ മഠത്തിലേക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്‌രംഗ്‌ളദളുകാർ തടഞ്ഞുനിർത്തി മനുഷ്യക്കടത്ത് ആരോപിച്ചത്. യാഥാർഥ്യം അന്വേഷിക്കാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കന്യാസ്‌ത്രീകളെ ജാമ്യത്തിലെടുക്കാൻ തലയോലപ്പറമ്പിൽനിന്ന് പ്രൊവിൻഷ്യാൾ സിസ്റ്റർ നിത്യ ഞായർ രാത്രി ഛത്തീസ്‌ഗഡിൽ എത്തിയതായി സഹോദരൻ എം വി ബൈജു പറഞ്ഞു. മന്ത്രി പി രാജീവ്, സിസ്‌റ്റർ പ്രീതി മേരിയുടെ സഹോദരൻ എം വി ബൈജുവിനെ ഫോണിൽ വിളിച്ച്, ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി.









0 comments