'ആശമാരുടെ ഓണറേറിയം 1000 രൂപ കൂട്ടും': ജനകീയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മേഖലകളിലും ജനകീയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി. ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടുമെന്നാണ് തീരുമാനം. നവംബർ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
നിലവിൽ 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപ ചെലവാകും. ഇതിനോടൊപ്പം ഇതുവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വർധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും. ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വർധിപ്പിക്കും.
റബർ കർഷകർക്ക് നൽകിവരുന്ന താങ്ങുവില കിലോക്ക് 200 രൂപയാക്കി ഉയർത്തും. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക രണ്ട് ഗഡു ഈ വർഷം അനുവദിച്ചിരുന്നു.
ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും. കുടുംബശ്രീ എഡിഎസിന് പ്രവർത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ (19,470) നൽകും.
സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയായി വർധിപ്പിച്ചു. പ്രതിവർഷം 5 കോടി അഞ്ച് ലക്ഷം രൂപയാണ് അധികമായി ചെലവാകുക. ഇതുവരെയുള്ള കുടിശിക മുഴുവനായും തീർക്കും. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ലഭ്യമാക്കും.
മഞ്ഞ, പിങ്ക് കാർഡുകളിലെ വിഭാഗത്തിൽപ്പെട്ട മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ നൽകും. 33 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക.









0 comments