ആനന്ദ് തിരുമലയുടെ ആത്മഹത്യ: എസ് സുരേഷിനെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ്

തിരുവനന്തപുരം: ആനന്ദ് തിരുമലയുടെ ആത്മഹത്യയിൽ ബിജെപി നേതൃത്വത്തെ എതിർപ്പറിയിച്ച് ആർഎസ്എസ്. ബിജെപി നേതാവ് എസ് സുരേഷിനെതിരെ ആർഎസ്എസ് പരസ്യവിമർശനവും ഉന്നയിച്ചു.ആനന്ദിനെ തള്ളിപ്പറഞ്ഞതിലാണ് എതിർപ്പറിയിച്ചത്.ആനന്ദിന് സംഘബന്ധമുണ്ടായിരുന്നുവെന്നാണ് ആർഎസ്എസ് വ്യക്തമാക്കുന്നത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകൾക്ക് ആർഎസ്എസ് നേതാക്കൾ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു.
മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിർബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ അധഃപതിപ്പിച്ചെന്നായിരുന്നു ശാസ്തമംഗലം മണ്ഡൽ കാര്യവാഹ് അഖിൽ മനോഹറിന്റെ ആരോണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം. ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കിൽ ആനന്ദിനെ തള്ളിപ്പറഞ്ഞെന്നും അഖിൽ ആരോപിച്ചു.രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങൾ കാണിച്ചുതന്നുവെന്നും സുരേഷിനെതിരെ വിമർശനമുന്നയിച്ചുകൊണ്ട് അഖിൽ കുറിച്ചു.
രണ്ട് ദിവസം മുമ്പാണ് തിരുമല സ്വദേശിയായ ആനന്ദ് ആത്മഹത്യ ചെയ്തത്.വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ എഴുതിയ ശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്.
അഖില്‍ മനോഹറിന്‍റെ കുറിപ്പ്
'സാങ്കേതികമായി ആനന്ദ് ബിജെപി പ്രവര്‍ത്തകനായിരുന്നിരിക്കില്ല. ആനന്ദിനെ പോലെ മെമ്പര്‍ഷിപ് ഇല്ലാത്ത നൂറുകണക്കിന് പ്രവര്‍ത്തകരുടെ അധ്വാനവും സമയവും പണവുംകൂടി ചേര്‍ന്നതാണ് ചേട്ടന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വച്ച തൊപ്പിയിലെ പൊന്‍തൂവലായി കൊണ്ടുനടക്കുന്ന 35 സീറ്റ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ technucality വച്ച് ഉത്തരംകൊടുത്തപ്പോള്‍ മുറിവേറ്റത് മെമ്പര്‍ഷിപ് ഇല്ലാത്ത, ഇപ്പോഴും ഈ ദേശീയപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന, വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന മറ്റൊരു option ഇല്ലാത്ത നൂറുകണക്കിന് അനുഭാവികളുടെ പ്രവര്‍ത്തകരുടെ ദേശീയവാദികളുടെ നെഞ്ചിലാണ്. എന്നാലും ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ തള്ളിപ്പറഞ്ഞുകളഞ്ഞല്ലോ ആനന്ദ് ആരുമായിരുന്നില്ലെന്ന്. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങള്‍ കാണിച്ചുതന്നു', കുറിപ്പില്ർ പറയുന്നു.









0 comments