വെട്ടിലായി കോൺഗ്രസ്; 2020ലെ വോട്ടർപട്ടികയിലും വി എം വിനുവിന് വോട്ടില്ല

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി വി എം വിനുവിന്റെ വോട്ട് നീക്കിയെന്ന് ആരോപിച്ച കോൺഗ്രസിന്റെ വാദം പൊളിയുന്നു. മലാപ്പറമ്പ് ഡിവിഷനിലെ 2020ലെ വോട്ടർ പട്ടികയിലും വി എം വിനുവിന്റെ പേരില്ല. എന്നാൽ താനും ഭാര്യയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലാപ്പറമ്പ് വാർഡ് നാലാം ബൂത്തിലെ താമസക്കാരനാണ് വി എം വിനു.
കല്ലായി ഡിവിഷനിൽനിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയും സംവിധായകനുമായ വി എം വിനുവിന്റെ പേർ വോട്ടർ പട്ടികയിലില്ലാത്തത് വലിയ വാർത്തായായിരുന്നു. നോമിനേഷൻ നൽകാനുള്ള പരിശോധനക്കിടെയാണ് പട്ടികയിൽ പേരില്ലെന്ന് മനസ്സിലായത്. അതേസമയം, വോട്ടർ പട്ടിക പരിശോധിക്കാതെ വിനുവിനെ സ്ഥാനാർഥിയാക്കിയ കോൺഗ്രസിന്റെ തീരുമാനം വലിയ നാണക്കേടായി. കോൺഗ്രസിനുള്ളിൽ നേതാക്കൾക്കെതിരെ പ്രതിഷേധവുമുണ്ട്.
പട്ടികയിൽ പേരില്ലാതിരുന്നെങ്കിൽ വിനുവിന്റെ വോട്ട് കണ്ടെത്താനും കൂട്ടിച്ചേർക്കാനും രണ്ടുതവണ സമയം ലഭിച്ചിട്ടും കോൺഗ്രസ് പ്രവർത്തകർ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ലെന്നതിനും നേതൃത്വം മറുപടി പറയേണ്ടിവരും. മേയർ സ്ഥാനാർഥി എന്ന് കൊട്ടിഘോഷിച്ചാണ് വിനുവിനെ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം രംഗത്തിറക്കിയത്.









0 comments