അമീബിക് മസ്‍തിഷ്‍കജ്വരം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് മരിച്ചത്.
കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.
അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും ഉൾപ്പെടെ കാരണമെന്ന് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനവും ജലസ്രോതസ്സുകളിലെ മലിനീകരണവും രോഗകാരിയായ അമീബയുടെ സാന്നിധ്യം കൂട്ടാൻ കാരണമാകുന്നു. സമാന ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ പരിശോധന നടത്തുന്നതും കൂടുതൽ കേസുകൾ കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതായി ആരോഗ്യ വിദഗ്‌ധർ പറയുന്നു.
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബയാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിന്റെ ചൂട് കൂടിയത് സമീപ കാലങ്ങളിലായി അമീബയുടെ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.









0 comments