അമ്മയ്‌ക്ക് ഇനി വനിതകളുടെ പവർ

കൊച്ചി
അമ്മ തലപ്പത്ത് സ്‌ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടതോടെ തകർന്നത് കാലങ്ങളായി ഇൗ മേഖലയിൽ നിലനിൽക്കുന്ന ആൺകുത്തക. നടിയെ ആക്രമിച്ച സംഭവത്തോടെയാണ് സിനിമാ മേഖലയിലെ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പുറം ലോകം അറിഞ്ഞത്. തുടർന്നാണ് സർക്കാർ ഹേമ കമ്മറ്റി രൂപീകരിച്ചത്. റിപോർട്ട് പുറത്ത് വന്നതോടെ വിവാദങ്ങൾ ആളിക്കത്തി. 2027 വരെ കാലാവധിയുണ്ടായിരുന്ന മോഹൻലാൽ പ്രസിഡന്റായിരുന്ന അമ്മ മുൻ ഭരണസമിതി കഴിഞ്ഞ ആഗസ്‌തിൽ രാജി വെച്ചു. തുടർന്ന് അഡ്‌ഹോക് കമ്മിറ്റിയുടെ കീഴിലായി. കഴിഞ്ഞ ജൂണിലെ വാർഷിക ജനറൽ ബോഡി തീരുമാനപ്രകാരമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോൻ സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്തിട്ടുള്ള കലാകാരിയാണ്. അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ക്രൈം പത്രാധിപർക്കെതിരെ ശ്വേത നൽകിയ പരാതി അറസ്‌റ്റ് ഉൾപ്പെടെ നടപടികളിലേക്ക് നയിച്ചിരുന്നു. ‘അമ്മ’യുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന ശ്വേത, 2018ൽ എക്‌സിക്യൂട്ടീവ് അംഗവും 2021ൽ മോഹൻലാൽ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ വൈസ് പ്രസിഡന്റുമായിരുന്നു. കുക്കു പരമേശ്വരൻ 2006 മുതൽ വിവിധ സ്ഥാനങ്ങളിലുണ്ട്.









0 comments