എഡിജിപിയുടെ ട്രാക്ടർ യാത്ര : പൊലീസ് റിപ്പോർട്ട് തേടി

കൊച്ചി
ശബരിമല ദർശനത്തിനെത്തിയ എഡിജിപി (ആംഡ് ഫോഴ്സ് ബറ്റാലിയൻ) എം ആർ അജിത്‌കുമാർ, സ്വാമി അയ്യപ്പൻ റോഡിലൂടെ ട്രാക്ടർ യാത്ര നടത്തിയതിനെ വിമർശിച്ച് ഹൈക്കോടതി. സുരക്ഷ കണക്കിലെടുത്ത്, ശബരിമലയിൽ ട്രാക്ടറുകളിൽ ആളെ കയറ്റുന്നത് വിലക്കി ഉത്തരവുള്ളതാണെന്നും എഡിജിപി ഇത് ലംഘിച്ചെന്നും പരാമർശിച്ചു. വിഷയത്തിൽ ശബരിമല ചീഫ് പൊലീസ് കോ–ഓർഡിനേറ്ററോട് ഹർജി പരിഗണിക്കുന്ന ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്‌റ്റിസ് എസ് മുരളീ കൃഷ്ണയും ഉൾപ്പെട്ട ദേവസ്വംബെഞ്ച് വിശദീകരണം തേടി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ 12ന് വെെകിട്ടാണ് പൊലീസ് ഉടമസ്ഥതയിലുള്ള ട്രാക്ടറിൽ എഡിജിപിയും അദ്ദേഹത്തിന്റെ പിഎസ്‌ഒയും പമ്പയിൽനിന്ന് സന്നിധാനത്തേക്കും പിറ്റേന്ന് തിരിച്ചും യാത്രചെയ്തത്. ഇതുസംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് കോടതി കേസെടുത്തത്.
വിഷയത്തിൽ എഡിജിപിയിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ട്രാക്ടർ ഓടിച്ചയാൾക്കെതിരെ പമ്പ സ്‌റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അപകടകരമായ നിലയിലാണ് വാഹനം പലപ്പോഴും മല കയറുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കായി സന്നിധാനത്ത് ആംബുലൻസ് ലഭ്യമാണല്ലോയെന്നും കോടതി പറഞ്ഞു. സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകൾ. അലക്ഷ്യമായി ഓടിക്കുന്നതിനാൽ അപകടസാധ്യതകൂടി കണക്കിലെടുത്താണ് ഇതിൽ യാത്ര ഹൈക്കോടതി 2021ൽ നിരോധിച്ചത്.









0 comments