കോഴി, താറാവ് കർഷകർക്കുള്ള നഷ്ടപരിഹാര തുക കേന്ദ്രം ലഭ്യമാക്കണം: മന്ത്രി ജെ ചിഞ്ചുറാണി

ന്യൂഡൽഹി: കേരളത്തിൽ 2002 മുതൽ പക്ഷിപ്പനിയും ആഫ്രിക്കൻ പന്നി പനിയും ബാധിച്ച് വളർത്തുജീവികളെ മരണപ്പെട്ട കർഷകർക്കുള്ള നഷ്ടപരിഹാര തുക കേന്ദ്രം ലഭ്യമാക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി ആവശ്യപ്പെട്ടു. കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനുമായി നടത്തിയ കൂട്ടികാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കോഴി, താറാവ്, പന്നി തുടങ്ങിയവയുടെ ഉടമസ്ഥരായ കർഷകർക്ക് നഷ്ടപരിഹാര തുകയായ ആറു കോടി 63 ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നാല്‍കാനുള്ളത്. മൃഗ സംരക്ഷണ ക്ഷീരമേഖലയിലെ കേരളത്തിന്‍റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനവും മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്രസഹമന്ത്രിക്ക് നൽകി. കേരളത്തിന്‍റെ ആവശ്യങ്ങളോട് അനുഭാവപൂർവമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്ന് മന്ത്രി ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജന്തുജന്യ രോഗങ്ങൾ സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ ലബോറട്ടറിയായ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിന്‍റെയും മറ്റു ജന്തുരോഗ നിർണ്ണയ ലബോറട്ടറികൾക്കുമുള്ള കേന്ദ്രധനസഹായവും രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളുടെ യൂണിറ്റ് കോസ്റ്റ് ഉയർത്തി നൽകുന്നതിനുള്ള കാര്യവും പരിഗണിക്കണം, നാഷണൽ ലൈവ് സ്റ്റോക്ക് മിഷന്‍റെ കീഴിൽ കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിനാവശ്യമായ കേന്ദ്ര സഹായം അനുവദിച്ച് തരണം, സംസ്ഥാനത്തെ ആട്, പന്നി വികസനത്തിനായി നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ 2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി ചിഞ്ചുറാണി ആവശ്യപ്പെട്ടത്.









0 comments