മരണാനന്തര അവയവദാതാക്കൾക്കായി കേരളത്തിൽ സ്മാരകം വരുന്നു

കൊച്ചി: മരണാനന്തര അവയവദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കാൻ കൊച്ചിയിൽ അവയവദാതാക്കൾക്ക് ആദരമേകി സ്മാരകം നിർമ്മിക്കുന്നു. ‘വേവ് ഓഫ് ലൈഫ്’ എന്ന പേരിലുള്ള ഈ സ്മാരകം അവയവദാനം നടത്തിയവരുടെ സ്മരണകൾ എന്നും സമൂഹത്തിൽ ഓർമ്മിക്കപ്പെടാൻ മുതൽക്കൂട്ടായി മാറും
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവദാനം നടത്തിയവരുടെ സ്മരണയ്ക്കായാണ് സ്മാരകം ഉയരുന്നത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ), ഹാർട്ട് കെയർ ഫൗണ്ടേഷൻ, ജിസിഡിഎ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്താണ് സ്മാരകം സ്ഥാപിക്കുക. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് സ്മാരകത്തിന് തറക്കല്ലിടും.
കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും അവയവദാതൃ സ്മാരകമായിരിക്കും ഇത്. മൃതസഞ്ജീവനി പദ്ധതിയിലൂടെ ഇതുവരെ അവയവദാനം നടത്തിയ എല്ലാ ദാതാക്കളുടെയും പേരുകൾ സ്മാരകത്തിൽ രേഖപ്പെടുത്തും.
അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവിതം ലഭിച്ചവരുടെ അനുഭവങ്ങളും അവയവദാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും സ്മാരകത്തിൽ അവതരിപ്പിക്കും. കൂടാതെ അവയവദാനത്തിന് സമ്മതപത്രം നൽകാൻ കഴിയുന്ന സംവിധാനവും ഇവിടെ ഒരുക്കും.സമൂഹത്തിൽ കൂടുതൽ ആളുകളെ അവയവദാനത്തിലേക്ക് പ്രേരിപ്പിക്കുകയാണ് സ്മാരകത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു.










0 comments