അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രത പ്രധാനം

ഡോ. റെജിപോൾ
Published on Aug 24, 2025, 12:00 AM | 2 min read
നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. ഈ അമീബകൾ നമ്മുടെ ചുറ്റും ധാരാളമായുണ്ട്. ഇവ വെള്ളത്തിലെ ബാക്ടീരിയകളെയും മറ്റും ആഹാരമാക്കിയാണ് ജീവിക്കുന്നത്. വൈറസുകളെയും ബാക്ടീരിയകളെയുംപോലെ ഏകകോശജീവിയാണ് ഇതും. ഇവയ്ക്ക് ജീവിക്കാൻ അനുകൂലമായ സാഹചര്യം ഒരുങ്ങുകയും, വലിയ അളവിൽ നമ്മുടെ തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുക. വേനൽക്കാലത്ത് കൂടിയ ചൂട് കാരണം ജലാശയങ്ങളിൽ അമീബയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകും.
വേനൽച്ചൂടിൽ തിളച്ചു കിടക്കുന്ന നിശ്ചലമായ വെള്ളത്തിന്റെ അടിയിലുള്ള ചെളിയിലും ചേറിലുമാണ് അമീബകൾ സാധാരണയായി തങ്ങുന്നത്. ഇത്തരം വെള്ളത്തിൽ ഇറങ്ങുമ്പോൾ, പ്രത്യേകിച്ച് വെള്ളം കലങ്ങിമറിയുമ്പോൾ, അമീബകൾ ചെളിയോടൊപ്പം മുകളിലേക്ക് വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളിൽ, വെള്ളക്കെട്ടിലേക്ക് ഡൈവ് ചെയ്യുമ്പോഴോ, അതിവേഗത്തിൽ നീന്തുമ്പോഴോ മൂക്കിലൂടെ അതിശക്തമായി വെള്ളം അകത്തേക്ക് കയറാൻ സാധ്യതയുണ്ട്.
അമീബകൾ മൂക്കിലെ സൂക്ഷ്മമായ അസ്ഥിവിടവുകളിലൂടെ നേരിട്ട് തലച്ചോറിലെത്തുകയും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ജലാംശമുള്ള പ്രദേശങ്ങളിൽ മൂക്കിൽ വെള്ളം കയറ്റുന്ന നസ്യം പോലുള്ള ക്രിയകൾ ചെയ്യുമ്പോഴോ, തല വെള്ളത്തിൽ മുക്കി കഴുകുമ്പോഴോ അമീബ ശരീരത്തിൽ പ്രവേശിക്കാം. എന്നാൽ അമീബ അടങ്ങിയ വെള്ളം കുടിക്കുന്നതിലൂടെ സാധാരണയായി രോഗം പിടിപെടില്ല. ദഹനവ്യവസ്ഥയിലെ ആസിഡിന്റെ സാന്നിധ്യം അണുക്കളെ നശിപ്പിക്കാൻ പര്യാപ്തമായതിനാലാണിത്.
5-10 ദിവസം നിർണായകം
അമീബ തലച്ചോറിലെത്തിക്കഴിഞ്ഞാൽ 5-10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ഇത് സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണ്. എന്നാൽ അമീബ മൂലമാണെങ്കിൽ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയും, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ രോഗി മരിക്കുകയും ചെയ്യും. കൃത്യസമയത്ത് രോഗം കണ്ടെത്താൻ കഴിയാത്തതും മരണ സാധ്യത വർധിപ്പിക്കുന്നു. രോഗം ബാധിച്ചാൽ 90– -100 ശതമാനംവരെയാണ് മരണനിരക്ക്. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ നമ്മുടെ തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന നേർത്ത ആവരണത്തെയാണ് അവ പ്രധാനമായും ആക്രമിക്കുന്നത്. അണുബാധയുടെ ഫലമായി തലച്ചോറിൽ കടുത്ത നീർവീക്കം ഉണ്ടാകും.
മൂക്കിൽനിന്നും ഗന്ധം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന ഘ്രാണനാഡികൾ നേരിട്ട് തലച്ചോറിലേക്ക് നീളുന്നുണ്ട്. ഈ നാഡീപാതയിലൂടെയാണ് അമീബകൾ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. തലച്ചോറിനകത്ത് എത്തിക്കഴിഞ്ഞാൽ, അവ അതിവേഗത്തിൽ പെരുകും. തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായതും സംവേദനത്തിന് രാസവസ്തുക്കളെയാണ് ഈ അമീബകൾ ആഹാരമാക്കുന്നത്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഗുരുതരമായ നാഡീരോഗ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
രോഗത്തിന്റെ ആദ്യഘട്ടത്തിൽ ചില പ്രധാന ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കഠിനമായ പനി, സഹിക്കാൻ കഴിയാത്ത തലവേദന എന്നിവയാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം, ഓക്കാനവും ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗം ഗുരുതരമാകുമ്പോൾ സ്വബോധം നഷ്ടപ്പെടുകയും, കഴുത്ത് ചലിപ്പിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. നടുവേദനയും ഉണ്ടാകും. അപസ്മാരം വരാൻ സാധ്യതയുണ്ട്. ബോധക്ഷയം ഉണ്ടാകുകയും, ചിലപ്പോൾ പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണം.
പ്രതിരോധം
കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ ജലാശയങ്ങളിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ ഇത്തരം വെള്ളത്തിൽ അമീബ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരിയായ രീതിയിൽ ക്ലോറിനേഷൻ നടത്താത്ത നീന്തൽക്കുളങ്ങളിലും അമീബയുടെ സാന്നിധ്യം ഉണ്ടാകാം. അതിനാൽ സുരക്ഷിതമല്ലാത്ത കുളങ്ങൾ ഒഴിവാക്കുക. വെള്ളത്തിൽ കളിക്കുമ്പോഴോ കുളിക്കുമ്പോഴോ മൂക്കിലൂടെ വെള്ളം അകത്തേക്ക് കയറാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. ഒഴുകുന്ന നദികളിലും പുഴകളിലുമെല്ലാം അമീബയുടെ സാന്നിധ്യം കുറവാണെങ്കിലും, പാറയിടുക്കുകളിലോ മറ്റ് സ്ഥലങ്ങളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് അപകടകരമാണ്. വെള്ളത്തിലിറങ്ങുമ്പോൾ, വെള്ളം കലങ്ങിമറിയാതെ ശ്രദ്ധിക്കുക. വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചികിത്സ
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ആശുപത്രിയിൽ എത്തണം. പിസിആർ പോലുള്ള നൂതന പരിശോധനകളിലൂടെ 24 മണിക്കൂറിനുള്ളിൽ രോഗം കൃത്യമായി കണ്ടെത്താൻ ഇപ്പോൾ സംവിധാനങ്ങളുണ്ട്. നിലവിൽ ഈ രോഗത്തിന് ഫലപ്രദമായ ഒരു മരുന്നോ ചികിത്സയോ ലഭ്യമല്ല. എങ്കിലും, ഫംഗസ് അണുബാധകൾക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ കൂട്ടിച്ചേർത്ത് രോഗികൾക്ക് നൽകിവരുന്നു. രോഗത്തെ പറ്റിയുള്ള അറിവും ജാഗ്രതയുമാണ് പ്രധാനം. പ്രത്യേകിച്ച് ചിലയിടങ്ങളിൽ ഈ രോഗം വീണ്ടും റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ.
(കൊച്ചി ആസ്റ്റർ മെഡ്സിറ്റി ന്യൂറോളജി ആൻഡ് സ്ലീപ് മാനേജ്‌മെന്റ്,സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)









0 comments