മരുന്നില്ല, ജീവനെങ്കിലും...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്തക്ഷാമം. ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്കിന് സാധാരണക്കാരാണ് മരുന്നുപോലും ലഭിക്കാതെ നിസ്സഹായരായി നട്ടംതിരിയുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ വഴി സാധാരണക്കാർക്ക് ലഭ്യമായിക്കൊണ്ടിരുന്ന ജീവൻരക്ഷാ മരുന്നുകൾപോലും ആശുപത്രി സ്റ്റോറുകളിൽ ലഭ്യമല്ല. ഡയാലിസിസ് മരുന്നുകളായ ഹെപ്പാരിൻ, എറിത്രോപോയിറ്റിൻ റിഫാഗട്ട്– 550, കാർഡിവാസ് മരുന്നുകൾ ഇല്ലാതായിട്ട് രണ്ടുമാസത്തിലേറെയായി. പുറമേ, രക്തസമർദത്തിനായി രോഗികൾക്ക് നൽകുന്ന അർക്കാമിൻ, നിക്കാർഡെയ്‌ൻ, ഇസോലാസിയൻ, അപസ്മാര രോഗികൾക്കായുള്ള ലവിപ്പിൽ–500 തുടങ്ങി നിരവധി മരുന്നുകളുടെ വിതരണം പൂർണമായും നിലച്ചു. ആശുപത്രിയിൽനിന്ന് സാധാരണപോലെ രോഗികൾക്ക് മരുന്നുകുറിപ്പ് എഴുതിനൽകുന്നുണ്ട്. ഇതുമായി കാരുണ്യ ഉൾപ്പെടെയുള്ള ആശുപത്രിയിലെ ഫാർമസികളിൽ ചെല്ലുമ്പോൾ നിരാശയാണ് ഫലം. മരുന്നുവാങ്ങാൻ എത്തുന്ന കാരുണ്യ ആരോഗ്യ ഇൻഷുറൻസിന്റെയും മറ്റ് ആരോഗ്യ ഇൻഷുറൻസിന്റെയും പരിധിയിൽവരുന്നവരെ മരുന്നുനൽകാതെ തിരിച്ചയക്കുകയാണ്. മരുന്നുകളുടെ വിതരണം നിലച്ചത് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്. മരുന്നുകൾക്കുപുറമേ നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന നീഡിലും ഗ്ലൗസും ട്യൂബുമെല്ലാം വാങ്ങിനൽകേണ്ട അവസ്ഥയിലാണെന്ന് രോഗികൾ പറയുന്നു. സർക്കാർ സംവിധാനങ്ങൾ കൈയൊഴിഞ്ഞതോടെ നിത്യേന ഉയർന്ന വില നൽകി പുറത്തുനിന്നുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നും മരുന്നുവാങ്ങേണ്ട ഗതികേടിലാണ് രോഗികൾ.









0 comments