print edition മാധ്യമങ്ങൾ വലതുവൽക്കരണത്തിന് കരുത്തേകുന്നു: സുനിൽ പി ഇളയിടം

ആലപ്പുഴ: പ്രശ്‌നങ്ങളെ ആഴത്തിൽ സമീപിക്കാതെ കേരള സമൂഹത്തിന്റെ വലതുവൽക്കരണത്തിന് കരുത്തേകുന്നത് മാധ്യമങ്ങളാണെന്ന് ഡോ. സുനിൽ പി ഇളയിടം. വിഷയങ്ങളെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനും വിശദീകരിക്കാനും അനുവദിക്കാതെ ഉപരിപ്ലവമായി സമീപിച്ച് ബഹളമയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി എസ് അനുസ്‌മരണത്തിന്റെ ഭാഗമായി വലിയ ചുടുകാട്ടിൽ ‘കേരളവും ഇടതുപക്ഷ ജീവിതവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ വർഗീയ – വലത് താൽപ്പര്യങ്ങൾക്കുള്ള പിന്തുണ, മൂലധന താൽപര്യം എന്നിവ കാലങ്ങളായുള്ളതാണ്. ഉപരിപ്ലവമായ കോലാഹലങ്ങൾക്ക് ശേഷം സത്യാവസ്ഥ ജനം അറിയുമ്പോഴേക്ക് അടുത്തതിലേക്ക് ചാടുകയാണ് പതിവ്. വലതാകാൻ ഏതൊരാളും വെറുതെയിരുന്നാൽ മതി. വലതുവൽക്കരണം സംഭവിക്കുന്നത് വലതുപാർടികളിൽ അംഗത്വമെടുത്താൽ മാത്രമല്ല. തനിക്കപ്പുറവുമുള്ളവരോടുള്ള കരുതൽ ദുർബലപ്പെടുന്നതും അപരവിദ്വേഷം ശക്‌തിയാർജിക്കുന്നതും മതബോധവും ജാതീയതയും വ്യാപിക്കുന്നതും വലതുവൽക്കരണമാണ്.
ജാതി വിരുദ്ധസമരങ്ങളെ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ പേരാട്ടങ്ങളിൽ ഉൾചേർത്തതാണ് കേരളത്തിന്റെ കരുത്തിനും വളർച്ചയ്‌ക്കും ആധാരം. സമൂഹത്തിൽ ആഴത്തിലുണ്ടായിരുന്ന ഇടതുപക്ഷമൂല്യങ്ങളെ ഉറപ്പിച്ച് നിർത്തുന്നതിനുതകുന്ന പരിശ്രമം അത്യന്താപേക്ഷിതമായ കാലമാണിത്. മനുഷ്യാന്തസിന് പരിഗണന നൽകുന്ന ഇടതുപക്ഷമൂല്യങ്ങളുടെ തുടർച്ചയായിരുന്നു കഴിഞ്ഞ 10 വർഷം. അഞ്ചുലക്ഷം വീട് സാധാരണക്കാർക്ക് നിർമിച്ചുനൽകിയത് ലോകചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത മാതൃകയാണ്.
പുതിയ രാഷ്‌ട്രീയ സാമൂഹിക പരിതസ്ഥിതികളോട് രാഷ്‌ട്രീയ കാര്യപരിപാടി കൂട്ടിയിണക്കാൻ വി എസിന് സാധിച്ചു. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ആശയത്തെ മുൻനിർത്തി നവകാല പോർമുഖം തുറന്നത് അപ്രകാരമാണ്. പ്രയാസം നേരിടുന്ന ഘട്ടത്തിൽ ബലിഷ്‌ഠവും തീവ്രവുമായ ഓർമയാണ് വിഎസ് – അദ്ദേഹം പറഞ്ഞു.










0 comments