സ്‌മരണകളിൽ നിറഞ്ഞു, സമരസൂര്യൻ

കാസർകോട് സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനത്തിൽ നാട് വിപ്ലവസൂര്യന്റെ അമര സ്‌മരണ പുതുക്കി. സമാനതകളില്ലാത്ത സമരജീവിതത്തിന്റെ ജ്വലിക്കുന്ന ഓർമകളിലൂടെ നാടിന്റെ സ്‌മരണകളിൽ വി എസ് നിറഞ്ഞു. ഒരു സമര നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളിലൂടെ തലമുറകളിൽ വിപ്ലവാവേശം പടർത്തിയ നേതാവാണ് അദ്ദേഹം. കേരളത്തോടൊപ്പം നടന്നും നയിച്ചും അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു. സമരവും ജീവിതവും രണ്ടല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കാനായി. രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും വി എസ് ഇറങ്ങിച്ചെല്ലുകയായിരുന്നു. അടിസ്ഥാന ജനവിഭാഗത്തിന്റെ മുന്നേറ്റത്തിനായി ഒരായുസ് മുഴുവൻ അദ്ദേഹം പോരാടിയ അതുല്യ നേതാവിനെ അനുസ്‌മരിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാർടി ഓഫീസുകൾ കൊടി, തോരണങ്ങളാൽ അലങ്കരിച്ചു. പാർടി ഓഫീസുകളിലും ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ സദസ്സുകൾ സംഘടിപ്പിച്ചു. കാസർകോട് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കാസർകോട് സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്‌ഘാടനംചെയ്‌തു. ഉദുമ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ അന്പങ്ങാട്ടെ പനയാൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രനും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞന്പുവും ഉദ്‌ഘാടനംചെയ്‌തു.









0 comments